‘ശ്രീദേവി’ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് പൊലീസ്, 100 ലേറെ പേജില്‍ മൂന്ന് കൊല്ലത്തെ ചാറ്റുക

1 min read

കൊച്ചി : ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗിനെ കെണിയില്‍ കുരുക്കാന്‍ ഉപയോഗിച്ച ‘ശ്രീദേവി’ എന്ന വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് പൊലീസ്. ഇരുവരും തമ്മില്‍ മൂന്ന് വര്‍ഷം നടത്തിയ ചാറ്റുകളാണ് വീണ്ടെടുത്തത്. 100 ലേറെ പേജുകളുളള സംഭാഷണമാണ് ഇരുവരും തമ്മില്‍ നടത്തിയത്. പ്രത്യേക അന്വേഷണ സംഘം ഇവ പരിശോധിക്കുകയാണ്. ഷാഫി, ശ്രീദേവിയെന്ന പേരില്‍ മറ്റുള്ളവരോട് നടത്തിയ ചാറ്റുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ശ്രീദേവിയെന്ന വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലിനോടുള്ള പ്രണയമായിരുന്നു ഭഗവല്‍സിംഗിനെ ക്രൂരമായ നരബലിയിലേക്ക് എത്തിക്കുന്നത്. 2019 ലാണ് ശ്രീദേവിയെന്ന അക്കൌണ്ടില്‍ നിന്നും ഭഗവല്‍ സിംഗിന് റിക്വസ്റ്റ് വരുന്നത്. ജ്യോതിഷത്തിലും വൈദ്യത്തിലും ആകൃഷ്ടയാണെന്ന് അറിഞ്ഞതോടെ അടുപ്പമായി. പിന്നെ കുടുംബ വിശേഷം പങ്കുവെച്ച് മാനസിക അടുപ്പ് ശക്തമാക്കി. അത് പ്രണയത്തോളമെത്തിയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ചാറ്റുകളല്ലാതെ ഇരുവരും നേരില്‍ സംസാരിച്ചില്ല. എന്നിരുന്നാലും ‘ശ്രീദേവി’യെ ഭഗവല്‍സിംഗ് കണ്ണടച്ചു വിശ്വസിച്ചു.

അടുപ്പം കൂടിയതോടെയാണ് ഭഗവല്‍സിംഗ് തന്റെ കുടുംബത്തിന് സാന്പത്തിക പരാധീനതയുണ്ടെന്ന് വ്യക്തമാക്കിയത്. താന്‍ വരച്ചവരയില്‍ ഭഗവല്‍സിംഗും ലൈലലും എത്തിയതോടെ തന്റെ പ്രശ്‌നം പരിഹരിച്ച സിദ്ധനെ പരിചപ്പെടുത്തി. മൊബൈല്‍ നമ്പര്‍ നല്‍കി. പിന്നെ ശ്രീദേവിയും സിദ്ധനും എല്ലാം ഷാഫിയായിരുന്നു. പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിനിടെ ഷാഫിയാണ് ശ്രീദേവിയെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് മൂന്ന് വര്‍ഷം നീണ്ട സൈബര്‍ പ്രണയം പൊളിയുന്നത്. ഡിസിപി എസ് ശശിധരനാണ് ഭഗവല്‍സിംഗിന്റെ അദൃശ്യകാമുകിയെ ചൂണ്ടികാട്ടിയത്. ശ്രീദേവി മുഹമ്മദ് ഷാഫിയാണെന്ന് മനസ്സിലായതോടെ ഭഗവല്‍ സിംഗും ലൈലയും തകര്‍ന്നുപോയി. പിന്നീടായിരുന്നു മൂവരും ചെയ്ത ക്രൂരമായ നരബലിയുടെ ഉള്ളറകള്‍ ഒന്നൊന്നായി ഭഗവല്‍സിംഗും ഷാഫിയും ലൈലയും വിശദീകരിച്ചത്.

അതേ സമയം, കഴിഞ്ഞ വര്‍ഷങ്ങളില്‍ മൂന്ന് ജില്ലകളില്‍ നടന്ന തിരോധാന കേസുകളും അന്വേഷിക്കും. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് പ്രധാന പരിശോധന. കാണായതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ അവലോകനം ചെയ്യാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. എല്ലാ ജില്ലകളിലും മിസിംഗ് കേസുകള്‍ അവലോകനം ചെയ്യണം. ഇതേ വരെ കണ്ടെത്താനാകത്ത കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കാനും പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

Related posts:

Leave a Reply

Your email address will not be published.