ട്വിറ്റര്‍ ഇനി മസ്‌കിന് സ്വന്തം,സിഇഒ പരാഗ് പുറത്ത്

1 min read

അമേരിക്ക: സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന് സ്വന്തം. കോടതി നിര്‍ദേശിച്ചതനുസരിച്ച് കരാര്‍ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി ഉള്ളപ്പോള്‍ ആണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. 44 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്

ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ സിഇഒ പരാഗ് അഗ്രവാളിനെയും സിഎഫ്ഒ നെഡ് സെഗാലിനെയും പോളിസി മേധാവി വിജയ ഗഡ്ഡെയേയും പുറത്താക്കി.ട്വിറ്റര്‍ ഏറ്റെടുക്കല്‍ മസ്‌ക് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പരാഗ് തെറിക്കുമെന്ന് ഉറപ്പായിരുന്നു. ഇരുവരും തമ്മില്‍ ട്വിറ്ററില്‍ തന്നെ പലവട്ടം കൊമ്പുകോര്‍ക്കുകയും ചെയ്തു. പക്ഷേ പിരിഞ്ഞു പോകുമ്പോഴും പരാഗിനും സംഘത്തിനും നല്ല തുക നഷ്ടപരിഹാരം ലഭിക്കും, ട്വിറ്ററിലെ അവരുടെ ഓഹരികള്‍ക്ക് അനുപാതികമായ പണം വേറെയും. ആരായിരിക്കും ട്വിറ്ററിന്റെ പുതിയ മേധാവിയെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

തലകള്‍ ഇനിയും ഉരുളും എന്നുറപ്പാണ്. ട്വിറ്ററിലെ ജോലി ചെയ്യല്‍ രീതി ഉടച്ചു വാര്‍ക്കുമെന്ന് മസ്‌ക് വ്യക്തമാക്കി കഴിഞ്ഞു. കൂടുതല്‍ ആളുകളെ പിരിച്ചുവിടും. നിലവിലെ ട്വിറ്ററിന്റെ രാഷ്ട്രീയ സമീപനം തന്നെ മാറും. ആര്‍ക്കും എന്തും ചെയ്യാവുന്ന ഇടമാകാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തില്‍ തന്നെ പുതിയ നയം വ്യക്തമാണ്. ഡൊണാള്‍ഡ് ട്രംപിനെ തിരിച്ചുകൊണ്ടുവരുമെന്ന് നേരത്തെ വ്യക്തമാക്കിയതുമാണ്.

ചൈനീസ് വി ചാറ്റ് മാതൃകയില്‍ ട്വിറ്ററിനെ ചാറ്റ് മുതല്‍ പണമിടപാട് വരെ ചെയ്യാന്‍ പറ്റുന്ന ഓള്‍ ഇന്‍ വണ്‍ ആപ്പാക്കുമെന്ന സ്വപ്നമാണ് മസ്‌ക് മുമ്പും പങ്ക് വച്ചിട്ടുള്ളത്. ആളെ വെട്ടിക്കുറച്ച്, കെട്ടും മട്ടും മാറ്റി വരുമ്പോള്‍ ട്വിറ്റര്‍ ട്വിറ്ററായിരിക്കുമോ എന്ന സംശയം മാത്രം ബാക്കി. കഴിഞ്ഞ ദിവസം മസ്‌ക് തന്റെ ബയോ ചീഫ് ട്വിറ്റ് എന്ന് മാറ്റിയിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഉള്ള ട്വിറ്റര്‍ ആസ്ഥാനവും മസ്‌ക് സന്ദര്‍ശിച്ചിരുന്നു. .

Related posts:

Leave a Reply

Your email address will not be published.