കിഫ്ബി മസാല ബോണ്ട് കേസില്‍ അന്വേഷണം തുടരാം; തുടർ സമൻസുകൾ തടഞ്ഞു; വിധി റിസർവ് ബാങ്ക് വിശദീകരണം കേട്ട ശേഷം

1 min read

കൊച്ചി: കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. തുടർ സമൻസുകൾ കോടതി തടഞ്ഞു. ഇടക്കാല ഉത്തരവാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കും, കിഫ്ബിയും നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. ഹർജികളിൽ റിസർവ് ബാങ്കിനെ കക്ഷി ചേർത്തിട്ടുണ്ട്. കേസിൽ റിസർവ് ബാങ്കിന്റെ വിശദീകരണം കേട്ട ശേഷം അന്തിമ വിധി പുറപ്പെടുവിക്കാമെന്നാണ് കോടതി നിലപാട്. മുൻ ധനകാര്യ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെഎം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂലാ തോമസ് എന്നിവരാണ് എൻഫോഴ്സ്മെന്റ് അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി നൽകിയത്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയതിന് പിറകെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് തോമസ് ഐസക്കും കിഫ്‌ബിയും ഹൈക്കോടതിയെ സമീപിച്ചത്. ഇഡി സമൻസ് റദ്ദാക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം ആരംഭിച്ചത് 2021 മാർച്ച് മാസത്തിലായിരുന്നു. രണ്ട് പരാതികളിലാണ് ഇഡി അന്വേഷണം തുടങ്ങിയത്.

കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തിൽ ഫെമ നിയമ ലംഘനം ഉണ്ടായെന്നും 2019 ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെയാണെന്നുമായിരുന്നു പരാതി. കിഫ്ബി മസാലബോണ്ട് വിതരണത്തിൽ ഫെമ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് ഐസകിന്റെയും കിഫ്ബിയുടെയും സംസ്ഥാന സർക്കാരിന്റെയും വാദം. കിഫ്‌ബിയുടെ വിശ്വാസ്യത തകർക്കാനാണ് അന്വേഷണമെന്നും റിസർവ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് വിതരണം നടത്തിയതെന്നും ഇവർ വാദിച്ചു. ധനസമാഹരണത്തിൽ ഫെമ ലംഘനം ഉണ്ടെങ്കിൽ അത് അന്വേഷിക്കാൻ ഇഡിയ്ക്ക് അധികാരമില്ല, രണ്ട് തവണ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴും താൻ ചെയ്ത കുറ്റങ്ങളെന്ത് പറയാൻ ഇഡിയ്ക്ക് കഴിഞ്ഞിട്ടില്ല, വ്യക്തിഗത വിവരങ്ങളാണ് ആവർത്തിച്ച് ആവശ്യപ്പെടുന്നത്. തോമസ് ഐസക് തന്റെ ഹർജിയിൽ കുറ്റപ്പെടുത്തി.

ഫെമ ആക്ടിലെ സെക്ഷൻ 13 ൽ പരാമർശിക്കുന്ന നിയമലംഘനങ്ങൾ അന്വേഷിക്കാൻ അധികാരമുണ്ടെന്നായിരുന്നു ഇഡിയുടെ വാദം. 1999 ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ടിലെ സെക്ഷൻ 37(1) അധികാരം നൽകുന്നുവെന്നും ഇഡി കോടതിയിൽ പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാണ് നിയമം പറയുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായ സമൻസ് ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് കഴിയില്ല, ഫെമ നിയമലംഘനത്തിൽ തെളിവ് ശേഖരിക്കാനാണ് തോമസ് ഐസക്കിന് സമൻസ് നൽകിയത്, സമൻസ് റദ്ദാക്കണമെന്ന തോമസ് ഐസക്കിന്‍റെ ഹർജി നിയമ പ്രക്രിയയുടെ ദുരുപയോഗമാണ്, തോമസ് ഐസകിനെതിരായ അന്വേഷണം പ്രാരംഭഘട്ടത്തിലാണ്, അന്വേഷണം തുടക്കത്തിൽ സ്തംഭിപ്പിക്കാനാണ് തോമസ് ഐസക് ശ്രമിക്കുന്നത്, അന്വേഷണവുമായി സഹകരിക്കാതിരിക്കലാണ് ഐസകിന്‍റെ ലക്ഷ്യം, അന്വേഷണത്തിനെതിരായ ഹർ‍ജി അപക്വമാണ്, തോമസ് ഐസക് കുറ്റക്കാരനാണോ അല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ല, അന്വേഷണം തോമസ് ഐസകിന്‍റെ മൗലികാവകാശങ്ങളൊന്നും ലംഘിക്കുന്നില്ല, ഹർജി അനുവദിച്ചാൽ രാജ്യത്താകെ ഇത്തരം ദുരുപയോഗം ഉണ്ടാകും, അന്വേഷണത്തിൽ ഫെമ ലംഘനം കണ്ടെത്തിയാലും പരാതിക്കാരന് അഡ്ജുഡിക്കേറ്റ് അതോറിറ്റിയക്ക് മുൻപിൽ തന്റെ വാദങ്ങൾ നിരത്താനാകുമെന്നും വാദിച്ച ഇഡി ഇപ്പോൾ നടക്കുന്നത് പ്രാഥമിക അന്വേഷണം മാത്രമാണെന്നും കോടതിയിൽ പറഞ്ഞിരുന്നു.

സാമ്പത്തിക ഇടപാടിൽ സംശയങ്ങൾ ഉണ്ടെങ്കിൽ അന്വേഷിച്ചുകൂടേയെന്ന് കോടതി കേസ് പരിഗണിക്കുന്നതിനിടയിൽ ചോദിച്ചിരുന്നു. മസാല ബോണ്ടിറക്കിയത് കിഫ്ബി മാത്രമാണോ, മറ്റ് ഏജൻസികൾക്കെതിരെ ഇഡി അന്വേഷണം നടത്തിയിരുന്നോ തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. ഒരിക്കൽ നൽകിയ രേഖകൾ വീണ്ടും വീണ്ടും ഹാജരാക്കാൻ ആവശ്യപ്പെടുന്നത് ആപ്ളിക്കേഷൻ ഓഫ് മൈൻഡ് ഇല്ലാത്തതിനാലാണെന്ന് പരാമർശിച്ച കോടതി, അന്വേഷണത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ എന്തിനാണ് ഇത്രയും വ്യക്തിഗത വിവരങ്ങൾ തേടുന്നതെന്നും ഹർജിക്കാരന്‍റെ സ്വകാര്യതയെ ഇഡി മാനിക്കണമെന്നുമായിരുന്നു കോടതിയുടെ വാദം.

Related posts:

Leave a Reply

Your email address will not be published.