ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്തെത്തി; മത്സരം ബുധനാഴ്ച

1 min read

തിരുവനന്തപുരം: ഇന്ത്യയ്ക്കെതിരേ നടക്കുന്ന ട്വന്റി 20 ക്രിക്കറ്റിനായി ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്തെത്തി. ക്യാപ്റ്റന്‍ ടെംബ ബാവുമ, പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 18 അംഗ ടീം ഞായറാഴ്ച പുലര്‍ച്ചെയാണ് എത്തിയത്. കോവളം ലീലാ ഹോട്ടലില്‍ തങ്ങുന്ന ടീം തിങ്കളാഴ്ച ഗ്രീല്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലത്തിനിറങ്ങും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 28-ന് വൈകീട്ട് ഏഴുമണിക്കാണ് മത്സരം. ഹൈദരാബാദില്‍ ഓസ്ട്രേലിയയുമായുള്ള പരമ്പര പൂര്‍ത്തിയാക്കി ഇന്ത്യന്‍ ടീം തിങ്കളാഴ്ച വൈകീട്ട് 4.30-ന് തലസ്ഥാനത്തെത്തും.

. കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും തിരുവനന്തപുരം സ്വദേശിയുമായ കെ.എന്‍. അനന്തപത്മനാഭനും നിതിന്‍ മേനോനുമാണ് മത്സരം നിയന്ത്രിക്കുന്നത്. ഗ്രീന്‍ഫീല്‍ഡില്‍ അന്താരാഷ്ട്ര നിലവാരമുള്ള മൂന്നു പിച്ചുണ്ട്. 2016-ല്‍ കെ.സി.എ.യുടെ ക്യൂറേറ്റര്‍ എ.എം. ബിജുവിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച പിച്ചിലാണ് ഇക്കുറി മത്സരം.

ബി.സി.സി.ഐ. ക്യൂറേറ്റര്‍ പ്രശാന്ത് റാവു പിച്ച് പരിശോധിച്ച് തൃപ്തിരേഖപ്പെടുത്തി. റണ്ണൊഴുകുന്ന പിച്ചാണിത്. കനത്ത മഴ പെയ്താലും അരമണിക്കൂറിനകം കളി പുനരാരംഭിക്കാനാകും. മഴവെള്ളത്തിന്റെ 90 ശതമാനവും മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ണമായും വാര്‍ന്നുപോകുന്നതരത്തിലാണ് ഔട്ട്ഫീല്‍ഡ്.

കഴിഞ്ഞമത്സരത്തിന് 40,000-ത്തിലേറെ കാണികളെത്തിയ സ്റ്റേഡിയത്തില്‍ ഇക്കുറി പ്രവേശനം 38,000 പേര്‍ക്ക് മാത്രമാകും. 50,000 പേര്‍ക്കിരിക്കാമെങ്കിലും കുറെ സീറ്റുകള്‍ തകരുകയും കേടുപാട് വരുകയും ചെയ്തതുകൊണ്ടാണിത്. സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുതിബന്ധം മത്സരത്തിന് ദിവസങ്ങള്‍ക്കുമുമ്പ് കെ.എസ്.ഇ.ബി. വിച്ഛേദിച്ചിരുന്നു. വിവാദമായതോടെ ഇത് പുനഃസ്ഥാപിച്ചു. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. 70 ശതമാനം ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു. അക്ഷയകേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് എടുക്കാം.

Related posts:

Leave a Reply

Your email address will not be published.