ഞായാറാഴ്ചത്തെ ലഹരിവിരുദ്ധ പരിപാടി: എതിര്‍പ്പറിയിച്ച് ക്രൈസ്തവ സംഘടനകള്‍, പരിപാടി മാറ്റില്ലെന്ന് സര്‍ക്കാര്‍

1 min read

കൊച്ചി: ലഹരിവിരുദ്ധ ക്യാംപെയ്ന്‍ നാളെ തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധമറിയിച്ച് ക്രൈസ്തവ സംഘടനകള്‍. പരിപാടിക്ക് പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് ക്രൈസ്തവ സഭാ നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചത്. മറ്റൊരു ദിവസം പരിപാടി നടത്തണമെന്ന് ക്രൈസ്തവ സഭ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രായോഗി ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, പക്ഷേ, പരിപാടിയില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. ലഹരിക്കെതിരായ ക്യാംപെയ്ന്‍ പൊതു വികാരമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ തീരുമാനത്തില്‍ കെസിബിസി വിയോജിപ്പ് രേഖപ്പെടുത്തി. നാളെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന മുന്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കെസിബിസി പ്രതിനിധി യോഗത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ ആരെയും വെല്ലുവിളിക്കാനില്ല. മതപരമായ പരീക്ഷകളും ചടങ്ങുകളും ഒഴിവാക്കാനാകില്ലെന്നും കെസിബിസി വ്യക്തമാക്കി. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കേണ്ടതുണ്ട്. കത്തോലിക്കാ രൂപതകളില്‍ വിശ്വാസത്തിന്റെ ഭാഗമായുള്ള പരിക്ഷകളും ഉണ്ട്. ഞായറാഴ്ച വിശ്വാസപരമായ കാര്യങ്ങള്‍ക്ക് നീക്കിവയ്ക്കണം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി മറ്റൊരു ദിവസം ആചരിക്കണമെന്നും കെസിബിസി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

കെസിബിസിക്ക് പിന്നാലെ മാര്‍ത്തോമ സഭയും ഞായറാഴ്ച ലഹരി വിരുദ്ധ ക്യാംപെയ്ന്‍ ആചരിക്കുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസികള്‍ ഞായറാഴ്ച വിശുദ്ധ ദിനമായാണ് കണക്കാക്കുന്നത്. ലഹരിവിരുദ്ധ പരിപാടിക്കായി ഞായറാഴ്ച തന്നെ തെരഞ്ഞെടുത്തത് വേദനാജനകമാണ്. ഇത് കണക്കിലെടുത്ത് നാളത്തെ (ഞായറാഴ്ചയിലെ) ലഹരി വിരുദ്ധ പരിപാടി മാറ്റിവയ്ക്കണമെന്ന് സഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നേതൃത്വത്തില്‍ ആരംഭിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നെന്നും മാര്‍ത്തോമാ സഭ വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.