സാനിയമ്മയെ ചേര്‍ത്തു നിര്‍ത്തി ദാഹജലം നല്‍കി രാഹുല്‍ഗാന്ധി.

1 min read

തിരുവനന്തപുരം : ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നുപോകുന്നതിനിടെ വിവാദങ്ങള്‍ക്കിടയിലും നിരവധി ഹൃദ്യമായ വാര്‍ത്തകളും വീഡിയോകളുമാണ് പുറത്തുവരുന്നത്. യാത്രക്കിടെ രാഹുലിനെ കാണാന്‍ കാത്തിരുന്ന് ഓടിയെത്തിയ സ്ത്രീയെ അദ്ദേഹം ചേര്‍ത്ത് പിടിക്കുന്ന വീഡിയോ ആണ് ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്നത്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

വിതുര ആനപ്പാറയില്‍ നിന്നാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ സാനിയുമ്മ പട്ടത്ത് എത്തിയത്. യാത്രയ്ക്കിടെ രാഹുലിന് അടുത്തേക്ക് അവര്‍ ഓടിയെത്തി. അടുത്തുവന്ന സാനിയുമ്മയെ രാഹുല്‍ ചേര്‍ത്ത് നിര്‍ത്തി. ഏറെ നേരത്തെ കാത്തിരിപ്പിനാല്‍ അവശയായ അവര്‍ക്ക് രാഹുല്‍ കുടിക്കാന്‍ വെള്ളവും നല്‍കി. കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ രാഹുലിന് ഒപ്പമുണ്ടായിരുന്നു.

അറുപതു കഴിഞ്ഞ്, പ്രായത്തിന്റെ എല്ലാ അവശതകളും മാറ്റി വച്ചു മൂവര്‍ണകൊടിയുമായി അണിനിരക്കുന്ന ഈ അമ്മമാരാണ് പാര്‍ട്ടിയുടെ വലിയ കരുത്ത് എന്ന് ആ നിമിഷം പങ്കുവച്ചുകൊണ്ട് മുന്‍ എംഎല്‍എ ശബരീനാഥന്‍ കെ എസ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം തുടരുകയാണ്. യാത്രയെ പരിഹസിച്ച് സിപിഎം ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. 18 ദിവസം കേരളത്തില്‍ പര്യടനം നടത്തുന്ന രാഹുല്‍ യുപിയില്‍ രണ്ട് ദിവസം മാത്രമാണ് യാത്ര നടത്തുന്നത്. ഇങ്ങിനെയാണോ ബിജെപിയെ നേരിടുന്നതെന്നായിരുന്നു സിപിഎമ്മിന്റെ ചോദ്യം. സിപിഎം ഔദ്യോഗിക ട്വിറ്റ!ര്‍ അക്കൗണ്ടില്‍ രാഹുലിന്റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പ്രതികരണം. ബിജെപിയോടും ആര്‍എസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് ‘ഭാരത് ജോഡോ യാത്ര’യെന്നും സിപിഎം പരിഹസിച്ചു.

ഇതിനുള്ള മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്തെത്തി. യാത്രക്ക് കിട്ടുന്ന സ്വീകരണത്തില്‍ സിപിഎമ്മിനും ബിജെപിക്കും അസ്വസ്ഥതയാണ്.ആര്‍ എസ് എസിനെതിരെ പോരാട്ടം തുടരും.കേരളത്തില്‍ കൂടുതല്‍ ദിവസം എന്ന സിപിഎം വിമര്‍ശനത്തിന് കേരളം ഇന്ത്യയില്‍ അല്ലെയെന്ന് അദ്ദേഹം ചോദിച്ചു. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനെ കഴിയൂ.സിപിഎം കേരളത്തിനു പുറത്തു എവിടെ ഉണ്ടെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.

Related posts:

Leave a Reply

Your email address will not be published.