കിരീടവേട്ടയില്‍ രാജാക്കന്‍മാര്‍ ഇന്ത്യ, അറിയാം ഏഷ്യാ കപ്പിന്റെ ചരിത്രം ഇങ്ങനെ.

1 min read

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിന് നാളെ യുഎഇയില്‍ തുടക്കമാകും.15ാമത് ടൂര്‍ണമെന്റാണ് ഇത്തവണത്തേത്. ഇതില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയത് ഇന്ത്യയാണ്. 7 തവണ ഇന്ത്യന്‍ ടീം ഏഷ്യാ കപ്പുയര്‍ത്തി. ടീം ഇന്ത്യയേക്കാള്‍ വളരെ പിന്നിലാണ് പാകിസ്ഥാന്‍.

1983ലാണ് ഏഷ്യാ കപ്പിന് തുടക്കമായത്. ഏഷ്യന്‍ രാജ്യങ്ങളിലെ ക്രിക്കറ്റ് സൗഹൃദം ഊട്ടിയുറപ്പിക്കുകയായിരുന്നു ലക്ഷ്യം. ആദ്യ ടൂര്‍ണമെന്റ് ഷാര്‍ജയിലായിരുന്നു. സുനില്‍ ഗാവസ്‌കര്‍ നയിച്ച ഇന്ത്യ അന്ന് ശ്രീലങ്കയെ തകര്‍ത്ത് കന്നിക്കിരീടം സ്വന്തമാക്കി. 1986ല്‍ സ്വന്തം നാട്ടില്‍ ശ്രീലങ്ക ജേതാക്കളായി. ഇന്ത്യ വിട്ടുനിന്ന ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്. 1988ല്‍ ശ്രീലങ്കയെ തോല്‍പിച്ച് ഇന്ത്യ വീണ്ടും കരുത്തുകാട്ടി. 1991ല്‍ ഇന്ത്യയായിരുന്നു വേദി. രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് പാകിസ്ഥാന്‍ വിട്ടുനിന്നു. അത്തവണ മുഹമ്മദ് അസ്ഹറുദ്ദീന്റെ ടീം ഇന്ത്യ കിരീടം നിലനി!ര്‍ത്തി. ഇന്ത്യപാകിസ്ഥാന്‍ പ്രശ്‌നത്തെ തുടര്‍ന്ന് 1993ലെ ഏഷ്യാ കപ്പ് ഉപേക്ഷിച്ചു.

പിന്നീടുള്ള വര്‍ഷങ്ങളിലെ ചരിത്രം ഇങ്ങനെ… 1995ല്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ 1997ല്‍ ഇന്ത്യയെ തകര്‍ത്ത് ശ്രീലങ്ക വിജയികളായി. 2000ല്‍ പാകിസ്ഥാന്‍ വിജയികളായപ്പോള്‍ 2004ലും 2008ലും ശ്രീലങ്കയായിരുന്നു കിരീടധാരികള്‍. 2010ല്‍ എം എസ് ധോണി നയിച്ച ഇന്ത്യ ശ്രീലങ്കയെ തകര്‍ത്ത് കരുത്തുകാട്ടി. 2012ല്‍ പാകിസ്ഥാനും 2014ല്‍ ശ്രീലങ്കയുമായിരുന്നു ജേതാക്കള്‍. 2016ലും 2018ലും നമ്മുടെ ടീം ഇന്ത്യയുടെ തേരോട്ടമായിരുന്നു ഏഷ്യാ കപ്പില്‍. ഇതുവരെ നടന്നത് 14 ടൂര്‍ണമെന്റുകളാണെങ്കില്‍ ഇതില്‍ ഏഴ് ജയവുമായി ഇന്ത്യക്ക് മേധാവിത്വമുണ്ട്. അഞ്ച് തവണ ശ്രീലങ്ക ചാമ്പ്യന്‍മാരായപ്പോള്‍ രണ്ട് തവണയെ പാകിസ്ഥാന് കിരീടത്തില്‍ മുത്തമിടാനായുള്ളൂ.

ഓഗസ്റ്റ് 27ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ശ്രീലങ്കഅഫ്ഗാനിസ്ഥാന്‍ ഗ്രൂപ്പ് മത്സരത്തോടെയാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത്. പാകിസ്ഥാനും ഹോങ്കോങ്ങുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഓഗസ്റ്റ് 28ാം തിയതി പാകിസ്ഥാനെ ടീം ഇന്ത്യ നേരിടും. ഓഗസ്റ്റ് 31ാം തിയതി ഹോങ്കോങ്ങുമായും ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പോരടിക്കും. ദുബായിലാണ് ഇന്ത്യയുടെ രണ്ട് മത്സരങ്ങളും. ഇതിന് ശേഷം സെപ്റ്റംബര്‍ മൂന്ന് മുതല്‍ 9 വരെ സൂപ്പര്‍ ഫോര്‍ മത്സരങ്ങളും 11ാം തിയതി ഞായറാഴ്ച ഫൈനലും നടക്കും. ഉദ്ഘാടന മത്സരം പോലെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് കലാശപ്പോരിന്റേയും വേദി. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ട്വന്റി20 ഫോര്‍മാറ്റിലാണ് ഇത്തവണ മത്സരങ്ങള്‍.

Related posts:

Leave a Reply

Your email address will not be published.