റോഡിലെ കുഴിയിൽ വീണു മരണം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
1 min read
കൊച്ചി: റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിക്കാനിടയായ സംഭവത്തിൽ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡിലെ കുഴിയിൽവീണ് യാത്രക്കാരൻ മരിച്ചത് ഞെട്ടലുണ്ടാക്കി. ഇത്തരം അപകടം ഉണ്ടാകുമെന്ന് ഭയപ്പെട്ടിരുന്നതായും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ആലുവയിലെ കുഞ്ഞഹമ്മദിന്റെ മരണത്തെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ പ്രതികരണം.
രണ്ട് മാസത്തിനിടെ എത്രപേർ മരിച്ചു. കോടതിക്ക് നിശബ്ദമായി ഇരിക്കാനാവില്ല. ഒരു കുഴി അടയ്ക്കാൻ എന്താണിത്ര ബുദ്ധിമുട്ട്. എന്തിനാണ് പിഡബ്ല്യൂഡി എൻജിനീയർമാരെന്നും കോടതി ചോദിച്ചു. ആലുവ-പെരുമ്പാവൂർ റോഡ് അറ്റകൂറ്റപ്പണി ചുമതലയുള്ള എൻജിനീയർ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
കുഞ്ഞഹമ്മദിന്റെ മരണം കുഴിയിൽവീണതുകൊണ്ടു മാത്രമല്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ഷുഗർ ലെവൽ കുറവായിരുന്നെന്ന് മകൻ പറഞ്ഞിരുന്നു എന്നാണ് സർക്കാർ അറിയിച്ചത്. എന്നാൽ മരിച്ചയാളെ അപമാനിക്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം.
മാറമ്പിളളി സ്വദേശിയായ കുഞ്ഞുമുഹമ്മദ് (74) ഓഗസ്റ്റ് 20 നാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് കുഞ്ഞഹമ്മദിന്റെ സംസാരശേഷിയും ഓർമയും നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ചികിത്സയിൽ ഇരിക്കുമ്പോഴാണ് വ്യാഴാഴ്ച മരണപ്പെട്ടത്. മൂന്നാഴ്ചയായി അബോധാവസ്ഥയിൽ കഴിയുകയായിരുന്നു.