ഹര്‍ത്താലിന്റെ മറവില്‍ മതതീവ്രവാദികള്‍ അഴിഞ്ഞാടുന്നു; ആഭ്യന്തരവകുപ്പ് പോപ്പുലര്‍ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുന്നു

1 min read

കോഴിക്കോട്: ആഭ്യന്തരവകുപ്പ് പോപ്പുലര്‍ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഹര്‍ത്താലിന്റെ മറവില്‍ മതതീവ്രവാദികള്‍ കേരളം മുഴുവന്‍ അഴിഞ്ഞാടിയിട്ടും ഒരു നടപടിയുമെടുക്കുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാനമൊട്ടാകെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ കലാപ സമാനമായ അന്തരീക്ഷമാണുള്ളത്. കോട്ടയത്തും വളപട്ടണത്തും മൂകാംബിക തീര്‍ത്ഥ യാത്രക്കാര്‍ വരെ അക്രമിക്കപ്പെട്ടു. പ്രകോപനമുണ്ടാക്കി വര്‍ഗീയ ലഹളയുണ്ടാക്കാനാണ് മതതീവ്രവാദികള്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. തിരുവനന്തപുരം ബലരാമപുരത്ത് കടകള്‍ക്ക് നേരെ ആക്രമണം നടന്നു. ഒരു വിഭാഗം ജനങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ ആക്രമിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്യുന്നത്. ഹര്‍ത്താല്‍ തലേന്ന് രാത്രി മുതല്‍ തീവ്രവാദികള്‍ കേരളത്തിലെ പല തെരുവുകളിലും അഴിഞ്ഞാടുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചൂണ്ടിക്കാണിച്ചു.

കെഎസ്ആര്‍ടിസി ബസുകള്‍ക്കെതിരെ വലിയ ആക്രമണമാണ് നടന്നത്. നിരവധി ബസുകളാണ് അടിച്ചു തകര്‍ത്തത്. ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ കണ്ണ് തകര്‍ത്തു. പോലീസ് എല്ലാ സ്ഥലത്തും നിഷ്‌ക്രിയമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദികളെ അറസ്റ്റ് ചെയ്ത സംസ്ഥാനം എന്ന നാണക്കേടിനൊപ്പം തീവ്രവാദികള്‍ക്ക് നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാനും വഴി തടയാനും സ്വാതന്ത്ര്യമുള്ള സംസ്ഥാനവുമായി കേരളം അധപതിച്ചു.

കേരളത്തിലെ ജനങ്ങള്‍ സുരക്ഷിതരല്ലെന്ന് ഇതോടെ വ്യക്തമായി. പിണറായി സര്‍ക്കാരിന്റെ ഭരണപരാജയവും വോട്ട്ബാങ്ക് രാഷ്ട്രീയവുമാണ് ഭീകരവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കിയതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.