ശശി തരൂർ ഇന്ന് നാമനിർദ്ദേശ പത്രിക നൽകും; പാരവെയ്പ്പും ശക്തം

1 min read

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ ഇന്ന് നാമനിർദ്ദേശ പത്രിക നൽകുമെന്നു ഉറപ്പായിരിക്കെ പാരവെയ്പ്പും പുരോഗമിക്കുന്നു. നാമനിര്‍ദ്ദേശ പത്രികയില്‍ ശശി പിന്തുണയ്ക്കേണ്ടെന്നാണ് കേരളത്തിലെ എ-ഐഗ്രൂപ്പുകള്‍ നല്‍കുന്ന നിര്‍ദ്ദേശം. മത്സരിക്കാനുള്ള ശശി തരൂരിന്റെ തീരുമാനത്തിനെതിരെ തുടക്കം മുതൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു.പ്രതിപക്ഷ നേതാവായ വിഡി സതീശൻ, കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ അടക്കമുള്ളവരായിരുന്നു സ്ഥാനാർത്ഥിത്വത്തെ എതിർത്തത്. ഗാന്ധി കുടുംബം പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയ്ക്കാവും തങ്ങളുടെ പിന്തുണ എന്നതായിരുന്നു നേതാക്കളിൽ പലരും വ്യക്തമാക്കിയത്.

എന്നാൽ മത്സരം മുറുകവെ കേരളത്തിൽ നിന്നുള്ള ചിലർ ശശി തരൂരിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. തരൂരിനായുള്ള പത്രികയിൽ ചില നേതാക്കൾ ഒപ്പിട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതോടെ നേതാക്കൾക്കെതിരെ ഗ്രൂപ്പ് നേതൃത്വവും രംഗത്തെത്തി കഴിഞ്ഞു.തരൂരിനെ പരസ്യമായി പിന്തുണയ്ക്കേണ്ടതില്ലെന്നതാണ് ഗ്രൂപ്പ് നേതാക്കൾ നൽകുന്ന നിർദ്ദേശം. 328 പേർക്കാണ് വോട്ട് ചെയ്യാനുള്ള അധികാരമുള്ളത്. തരൂരിനുള്ള ഒരു സെറ്റ് പത്രികയിൽ ഒപ്പ് വെക്കേണ്ടത് 10 കെ പി സി അംഗങ്ങളാണ്. എന്നാൽ ഇടപെടരുതെന്നാണ് ഗ്രൂപ്പുകൾ നൽകുന്ന മുന്നറിയിപ്പ്. അതേസമയം ഗ്രൂപ്പ് നിർദ്ദേശങ്ങൾ തള്ളി ചിലർ പത്രികയിൽ ഒപ്പിട്ടതായി വാർത്തകൾ ഉണ്ട്. എംകെ രാഘവൻ എംപി, എ ഗ്രൂപ്പ് നേതാക്കളായ തമ്പാനൂർ രവി, കെസി അബു എന്നിവരാണ് പത്രികയിൽ ഒപ്പിട്ടതെന്നാണ് സൂചന.

ജിഎസ് ബാബു മാത്യു കുഴൽനാടൻ, യുവ നേതാവ് ശബരീനാഥ് എന്നിവരും തരൂരിന് അുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.അതേസമയം നേതാക്കൾ തരൂരിന് പിന്തുണ പ്രഖ്യാപിച്ചാൽ തന്നെ അത് വോട്ടായി മാറണമെന്ന് നിർബന്ധമില്ലെന്നാണ് മുതിർന്ന നേതാക്കളിൽ ചിലരുടെ പ്രതികരണം.അതിനിടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാൻ പരമാവധി ശ്രമങ്ങൾ ഉണ്ടെന്നാണ് മുതിർന്ന നേതാക്കൾ സൂചിപ്പിക്കുന്നത്.

ശശി തരൂർ മത്സരത്തിൽ നിന്നും പിൻമാറിയാൽ അദ്ദേഹത്തെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമാക്കിയേക്കും. നേരത്തേ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച് തരൂരിന് ഉറപ്പ് ലഭിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമാണ് ഇന്ന്. നിലവിൽ തരൂരിനെ കൂടാതെ മുതിർന്ന നേതാക്കളായ ദിഗ് വിജയ് സിംഗ്, മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക് എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.