തുടര്‍ച്ചയായ മൂന്നാം ദിവസവും ഗുജറാത്ത് കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്

1 min read

അഹമ്മദാബാദ്: തെരഞ്ഞെടുപ്പിന് ഒരുമാസം ശേഷിക്കെ ഗുജറാത്ത് കോണ്‍ഗ്രസില്‍ രാജി തുടരുന്നു. ദഹോദ് ജില്ലയിലെ ഛലോഡ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ഭവേശ് കത്താരയാണ് അവസാനം രാജിവച്ചത്. മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചത്. എംഎല്‍എ സ്ഥാനവും ഭവേശ് രാജിവെച്ചു. സ്പീക്കര്‍ നിമാബെന്‍ ആചാര്യയുടെ വസതിയിലെത്തിയാണ് രാജിക്കത്ത് സമര്‍പ്പിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി അന്തിമമാക്കുന്നതിനിടെയാണ് ഭവേശ് കത്താരയുടെ രാജി. ഇദ്ദേഹം വ്യാഴാഴ്ച ബിജെപിയില്‍ ചേര്‍ന്നേക്കും.

സംസ്ഥാനത്തെ പ്രധാന നേതാക്കളും എംഎല്‍എമാരുമായ രണ്ടുപേര്‍ ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് മറ്റൊരു എംഎല്‍എയും പാര്‍ട്ടി വിട്ടത്. ആദിവാസി മേഖലയില്‍ സ്വാധീനമുള്ള നേതാവും പത്തുതവണ എംഎല്‍എയുമായിരുന്ന മോഹന്‍സിന്‍ഹ് രത്‌വ പാര്‍ട്ടി വിട്ടതിന്റെ ക്ഷീണം മാറും മുമ്പേ, സൗരാഷ്ട്രയിലെ പ്രധാന നേതാവും തലാല മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ ബരാഡ് പാര്‍ട്ടി വിട്ട് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നു. തെര!ഞ്ഞെടുപ്പിന് ഒരുമാസം മാത്രം ശേഷിക്കിയാണ് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുന്നത്. ഗുജറാത്ത് നിയമസഭയില്‍ പ്രധാന പ്രതിപക്ഷമാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടിയെങ്കിലും ഇപ്പോള്‍ 66 എംഎല്‍എമാര്‍ മാത്രമേ കൂടെയുള്ളൂ. സംസ്ഥാനത്തെ രണ്ടാമത്തെ പ്രധാന പാര്‍ട്ടിയാണെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വളരെ പിന്നിലാണ് കോണ്‍ഗ്രസ്.

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും. സ്ഥാനാര്‍ഥി പട്ടികയുടെ മുന്നോടിയായി സംസ്ഥാനത്തെ ബിജെപി നേതാക്കളെ ദേശീയനേതാക്കള്‍ ദില്ലിക്ക് വിളിപ്പിച്ചു. ആം ആദ്മിയാകട്ടെ ആദ്യഘട്ട പട്ടിക പുറത്തിവിട്ട് പ്രചാരണത്തില്‍ മുന്നിലെത്തി. ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വേകള്‍ നല്‍കുന്ന സൂചന. ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളിലായി രണ്ട് ഘട്ടമായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ എട്ടിന് വോട്ടെണ്ണും.

Related posts:

Leave a Reply

Your email address will not be published.