കോഴിക്കോട് തെരുവുനായ ശല്യം. കുട്ടികള്‍ക്ക് നേരെ കുതിച്ചു ചാടി തെരുവുനായ.

1 min read

കോഴിക്കോട്: അരക്കിണറില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തെരുവ് നായ കടിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി നൂറാസിനെ തെരുവ് നായ ആക്രമിക്കുന്നതിന്റെ ഭീകരദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. സൈക്കിളിലായിരുന്ന നൂറാസിന് നേരെ നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം കൈയില്‍ കടിച്ച് വലിച്ച് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് നഗരത്തിലെ ബേപ്പൂര്‍ അരക്കിണറില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ നാലു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്. അരക്കിണര്‍ ഗോവിന്ദപുരം സ്‌കൂളിന് സമീപം വച്ചാണ് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മൂന്ന് പേര്‍ക്ക് കടിയേറ്റ്.

ഏഴാം ക്‌ളാസ് വിദ്യാര്‍ത്ഥി നൂറാസ്, ആറാം ക്‌ളാസ് വിദ്യാര്‍ത്ഥി വൈഗ എന്നീ കുട്ടികല്‍ക്കാണ് കടിയേറ്റത്. നൂറാസിന്റെ കൈയിലും കാലിലും ആഴത്തില്‍ കടിയേറ്റു. വൈഗയുടെ തുടയുടെ പിന്‍ഭാഗത്താണ് ആഴത്തില്‍ കടിയേറ്റത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെ 44 കാരനായ ഷാജുദ്ദീനും കടിയേറ്റത്. ഗോവിന്ദപുരം സ്‌കൂള്‍ മൈതാനത്തും പരിസരങ്ങളിലും തെരുവനായകളുടെ വിളയാട്ടമെന്ന് നാട്ടുകാര്‍ പറയുന്നു.

കോഴിക്കോട് വിലങ്ങാടും ഇന്നലെ തെരുവുനായയുടെ ആക്രമണത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. വിലങ്ങാട് മലയങ്ങാട് സ്വദേശി ജയന്റെ മകന്‍ ജയസൂര്യനാണ് നായയുടെ കടിയേറ്റത്. സഹോദരനോടൊപ്പം കടയില്‍ പോയി മടങ്ങിവരും വഴിയായിരുന്നു തെരുവുനായ ആക്രമിച്ചത്. തുടയില്‍ കടിയേറ്റ കുട്ടിയെ നാദാപുരം ആശുപത്രിയിലെത്തിച്ച് വാക്‌സിന്‍ നല്‍കി.

കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് പഞ്ചായത്ത് അംഗത്തെ ഇന്നലെ തെരുവുനായ കടിച്ചു. ഉമ്മന്നൂര്‍ പഞ്ചായത്തിലെ നെല്ലിക്കുന്നം വാര്‍ഡ് മെമ്പറായ ആര്‍ ശ്രീജിത്തിനാണ് തെരുവ് നായയുടെ കടിയേറ്റത്. ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംഭവം. പരിക്കേറ്റ ശ്രീജിത്ത് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്താകെ നിരവധി പേര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. കണ്ണൂര്‍ തളിപ്പറമ്പില്‍ മധ്യവയസ്‌കയുടെ കൈപ്പത്തിക്ക് കടിയേറ്റു. അട്ടപ്പാട്ടി ഷോളയൂരില്‍ മൂന്ന് വയസ്സുകാരനെ തിരുവോണ ദിവസമാണ് തെരുവ് നായ ആക്രമിച്ചത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ മുഖത്തടക്കം കടിയേറ്റു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.

വയനാട്ടില്‍ ജോലി കഴിഞ്ഞു മടങ്ങിയ കര്‍ഷകനേയും ആടിനെ മേയ്ക്കാന്‍ പോയ വിദ്യാര്‍ത്ഥിനിയെയും തെരുവുനായ ആക്രമിച്ചു. മാടത്തുംപാറ കോളനിയിലെ പതിനാലുകാരി സുമിത്രയ്ക്കാണ് മുഖത്ത് ഗുരുതരമായി കടിയേറ്റത്. തെരുവ് നായ ശല്യം രൂക്ഷമായ കണ്ണൂര്‍ ജില്ലയില്‍ ജില്ല പഞ്ചായത്ത് അടിയന്തിര യോഗം വിളിച്ചു. വരുന്ന ബുധനാഴ്ചയാണ് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ യോഗം ചേരുന്നത്.

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും ഗുരുതരമായ സ്ഥിതിയാണ് നിലവിലുള്ളതെന്നും സമ്മതിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഇന്ന് മുഖ്യമന്ത്രിയുമായി വിഷയത്തില്‍ കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം തെരുവ് നായ പ്രശ്‌നം പരിഹരിക്കാന്‍ കര്‍മ പദ്ധതി രൂപീകരിക്കാനാണ് വകുപ്പ് ഒരുങ്ങുന്നത്.

Related posts:

Leave a Reply

Your email address will not be published.