പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു; ചാലക്കുടി പുഴയിലേക്ക് വൻ തോതിൽ വെള്ളമൊഴുക്ക്, അതീവ ജാഗ്രത
1 min read![](https://malayalinewslive.com/wp-content/uploads/2022/09/parambikulam-1-1024x577.webp)
പാലക്കാട്: പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകളിൽ ഒന്ന് തനിയെ തുറന്നു. ചാലക്കുടി പുഴയിലേക്ക് വൻ തോതിൽ വെള്ളമൊഴുക്ക് വന്നതോടെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു ബുധനാഴ്ച പുലർച്ചയോടെ ഷട്ടർ തനിയെ തുറന്നത്. ഇതോടെ ചാലക്കുടി പുഴയിലേക്ക് അതിശക്തമായ വെള്ളമൊഴുക്ക് തുടരുകയാണ്. സെക്കന്‍ഡില്‍ 20,000 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെമി വീതം തുറന്ന് വെള്ളം ഒഴുക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് നടുവിലെ ഷട്ടർ തുറന്നത്. 25 അടി നീളമുള്ള ഷട്ടറാണ് തുറന്ന് പോയത്. ഇതോടെ കൂടുതൽ അളവിൽ വെള്ളം പെരിങ്ങൽക്കുത്ത് ഡാമിലേക്കും തുടർന്ന് ചാലക്കുടി ഒഴുകിയെത്തിയിട്ടുണ്ട്.
ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് 4.5 മീറ്റര്‍ വരെ ഉയരും; ജാഗ്രത പറമ്പിക്കുളം റിസര്‍വോയറിന്റെ ഒരു ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് ഒഴുകിയെത്തുന്ന ജലം കാരണം പെരിങ്ങല്‍ക്കുത്തിലെ ജലനിരപ്പ് പരമാവധിയായ 421.5 മീറ്ററില്‍ എത്തിനില്‍ക്കുകയാണ്. ആയതിനാല്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നിലവില്‍ പൂര്‍ണമായി തുറന്നിരിക്കുന്ന ആറ് ഷട്ടറുകള്‍ക്കു പുറമെ, ഇന്ന് രാവിലെ ഏഴിനും ഒന്‍പതിനും ഇടയില്‍ രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കും. ഇതുവഴി 400 ക്യുമെക്‌സ്‌ക് അധിക ജലം കൂടി ചാലക്കുടി പുഴയിലേക്ക് എത്തുമെന്നതിനാല്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. മീന്‍പിടിക്കാനോ കുളിക്കാനോ മറ്റോ പുഴയില്‍ ഇറങ്ങുകയോ അനാവശ്യമായി പുഴക്കരയിലേക്ക് പോവുകയോ ചെയ്യരുത്. ജലത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും കളക്ടർ അറിയിച്ചു.