ഭാരത് ജോഡോ യാത്രയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അറിയിച്ച ആരോഗ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി അശോക് ഗെലോട്ട്

1 min read

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അറിയിച്ച ആരോഗ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി അശോക് ഗെലോട്ട്. ആരോഗ്യമന്ത്രിയുടെ ആശങ്ക സത്യസന്ധമാണെങ്കില്‍ ആദ്യം കത്ത് അയക്കേണ്ടത് പ്രധാനമന്ത്രിക്കാണെന്ന് അശോക് ഗെലോട്ട് വിമര്‍ശിച്ചു. ത്രിപുരയില്‍ റാലി നടത്തിയപ്പോള്‍ പ്രധാനമന്ത്രി ഒരു മാനദണ്ഡവും പാലിച്ചിരുന്നില്ലെന്നാണ് ഗെലോട്ടിന്റെ വിമര്‍ശനം. ഭാരത് ജോഡോ യാത്രയ്ക്ക് ലഭിച്ച പിന്തുണയിലുള്ള അസ്വസ്ഥതയാണ് കത്തിന് പിന്നിലെന്നും ഗെലോട്ട് വിമര്‍ശിച്ചു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ യാത്ര നിറുത്തിവയ്‌ക്കേണ്ടി വരുമെന്ന് കാണിട്ട് കേന്ദ്ര ആരോഗ്യമന്ത്രി അയച്ച കത്തിനെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുകയാണ്. വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയാകുന്നത് ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ ആയുധമാക്കുയാണ് കേന്ദ്ര സര്‍ക്കാര്‍. മാസ്‌കും സാനിറ്റൈസറും ഉള്‍പ്പെടെ കൊവിഡ് പ്രതിരോധത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി രാഹുല്‍ ഗാന്ധിക്കും അശോക് ഗെലോട്ടിനും കത്തയച്ചു. വാക്‌സീന്‍ സ്വീകരിച്ചവരെ മാത്രം യാത്രയില്‍ പങ്കെടുപ്പിക്കണമെന്നും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും മന്‍സൂക് മാണ്ഡവ്യയുടെ കത്തിലുണ്ട്. ഗാന്ധി കുടുംബം രാജ്യത്തെ നിയമങ്ങള്‍ക്ക് മുകളിലാണോ എന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ ചോദിച്ചു.

എന്നാല്‍, ഗുജറാത്ത് തെരഞ്ഞെടുപ്പിലെ റോഡ് ഷോയില്‍ പ്രധാനമന്ത്രി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് ചോദിച്ചാണ് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം പോലും കൊവിഡ് മാനദണ്ഡങ്ങള്‍ ഇല്ലാതെയാണ് നടക്കുന്നത്. യാത്രയിലെ ജനപിന്തുണ കണ്ടാണ് സര്‍ക്കാരിനറെ നീക്കമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ഭാരത് ജോഡോ യാത്ര ദില്ലിയിലേക്ക് കടക്കാനിരിക്കെയാണ് വിവാദം ശക്തമാകുന്നത്. ജനുവരി 26ന് കശ്മീരില്‍ അവസാനിക്കേണ്ട യാത്ര അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇപ്പോഴത്തെ സാഹചര്യം ഉപയോഗിക്കുമോ എന്നാണ് കോണ്‍ഗ്രസ് സംശയിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.