എകെജി സെന്റര്‍ ആക്രമണ കേസ്; രണ്ട് പേരെ കൂടി പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്, ഗൂഢാലോചന കുറ്റം ചുമത്തി

1 min read

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസില്‍ രണ്ട് പേരെ കൂടി പ്രതി ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തക നവ്യ ടി എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് ഇരുവരെയും പ്രതി ചേര്‍ത്തിരിക്കുന്നത്. രണ്ട് പേരും ഒളിവിലാണ്.

എകെജി സെന്റ!ര്‍ ആക്രണത്തിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ ഉപയോഗിച്ചിരുന്നു ഡിയോ സ്‌കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടെയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സ്‌കൂട്ടര്‍ ഉടമ സുധീഷ് വിദേശത്തേക്ക് പോയതായും പൊലീസ് കണ്ടെത്തിയിരുന്നു. ഈ സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

സംഭവ ദിവസം ഈ സ്‌കൂട്ടര്‍ രാത്രി പത്തരയോടെ ഗൗരിശപട്ടത്തെത്തിച്ച് ജിതിന് കൈമാറിയത് ആറ്റിപ്ര സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായി നവ്യയാണ്. സുഹൃത്തായ നവ്യ എത്തിച്ച സ്‌കൂട്ടറോടിച്ച് എകെജി സെന്ററില്‍ സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം ജിതിന് ഗൗരിശപട്ടത്ത് മടങ്ങിയെത്തി. തുടര്‍ന്ന് നവ്യക്ക് സ്‌കൂട്ടര്‍ കൈമാറിയ ശേഷം സ്വന്തം കാറിലാണ് ജിതിന്‍ പിന്നീട് യാത്ര ചെയ്തത് എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

രാത്രിയില്‍ ജിതിന്റെ പേരിലുള്ള കാറും പിന്നാലെ ഡിയോ സ്‌കൂട്ടറും പോകുന്നതന്റെ സിസിടിവി ദൃശ്യങ്ങള്‍ കേസന്വേഷണത്തില്‍ പ്രധാന തുമ്പായിരുന്നു. ചോദ്യം ചെയ്യലില്‍ ജിതിന് സ്‌കൂട്ടറെത്തിച്ച കാര്യം നവ്യ സമ്മതിക്കുകയും ചെയ്തിരുന്നു. ജിതിനെ കസ്റ്റഡിലെടുത്തിന് പിന്നാലെ സുഹൈല്‍ ഷാജഹാനും നവ്യയും ഒളിവില്‍ പോവുകയായിരുന്നു. ഇവര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. സംഭവ സമയം ജിതിന്‍ ധരിച്ചിരുന്ന ഷൂസും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ടീ ഷര്‍ട്ട് ജിതിന്‍ നശിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.

Related posts:

Leave a Reply

Your email address will not be published.