ജഡ്ജിയും പ്രതിയും തമ്മില്‍ ബന്ധം; വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയില്‍

1 min read

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. പോലീസിന് ലഭിച്ച ശബ്ദരേഖയില്‍ നിന്ന് പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചുവെന്ന് വ്യക്തമായതായി സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപ്പീലില്‍ അതിജീവിത ആരോപിച്ചിട്ടുണ്ട്. കേസ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിലെ നിയമ പ്രശ്‌നങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എക്സൈസ് ഡിപ്പാര്‍ട്‌മെന്റില്‍ ജോലി ചെയ്യുന്ന ജഡ്ജിയുടെ ഭര്‍ത്താവ് ഒരു കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണം നേരിടുകയാണെന്നും അതിജീവിത സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ ആരോപിച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന എഫ്എസ്എല്‍ റിപ്പോര്‍ട്ട് പ്രോസിക്യൂഷനെ അറിയിക്കുന്നതില്‍ ജഡ്ജിക്ക് വീഴ്ച പറ്റിയെന്നും ഹര്‍ജിയിലുണ്ട്.

പൊലീസിന് ലഭിച്ച ശബ്ദരേഖയില്‍ നിന്ന് പ്രതിയായ ദിലീപ് ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചുവെന്ന് വ്യക്തമായതായാണ് അതിജീവിതയുടെ ആരോപണം. ജഡ്ജിയുമായി ബന്ധമുള്ള ഒരു അഭിഭാഷകന്റെ വോയിസ് ക്ലിപ് ആണ് പൊലീസിന് ലഭിച്ചത്.

വ്യക്തിപരമായ മുന്‍വിധിയോടെയാണ് സെഷന്‍സ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നത്. ഇതിനോടകം രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്ന് പിന്മാറി. വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന്‍ അന്തസ്സും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇത് തടയാന്‍ സെഷന്‍സ് ജഡ്ജി തയ്യാറായില്ലെന്നും അതിജീവിത ആരോപിക്കുന്നു. എന്നാല്‍ ഈ വസ്തുതകള്‍ ഒന്നും കണക്കിലെടുക്കാതെയാണ് കോടതി മാറ്റണമെന്ന തന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതെന്നും അതിജീവിത സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ വിശദീകരിച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.