ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് ഇന്ന് ചുമതലയേല്‍ക്കും: പദവിയിലേക്കെത്തുന്ന ആദ്യ ഏഷ്യന്‍ വംശജ്ഞന്‍

1 min read

ലണ്ടന്‍: വിന്‍സ്റ്റണ്‍ ചര്‍ച്ചിലും, ഹരോള്‍ഡ് വില്‍സണും, മാര്‍ഗരറ്റ് താച്ചറും എല്ലാം ഇരുന്ന കസേരയിലേക്ക് ഒരിന്ത്യന്‍ വംശജന്‍. ലോകത്തിലേറ്റവും കരുത്തുറ്റ രാജ്യങ്ങളിലൊന്നിന്റെ ഭരണ ചക്രം ഇനി സുനകിന്റെ കയ്യില്‍. പഞ്ചാബില്‍ ജനിച്ച് ആദ്യം കിഴക്കന്‍ ആഫ്രിക്കയിലേക്കും പിന്നീട് ബ്രിട്ടണിലേക്കും കുടിയേറിയവരാണ് ഋഷിയുടെ പൂര്‍വികര്‍. പിന്നീട് ഇവിടെ സര്‍ക്കാര്‍ ജോലിക്കാരായി. ബ്രിട്ടീഷ് പൗരത്വം നേടിയെങ്കിലും ഇന്ത്യന്‍ വേരുകള്‍ അറ്റു പോകാതെ നേക്കി. പേരിലും പെരുമാറ്റത്തിലും ഇത് തുടര്‍ന്നു. ഉഷയുടേയും യശ് വീര്‍ സുനകിന്റെയും മൂത്ത മകനായി 1980 ല്‍ ജനനം. ബ്രിട്ടിഷ് എംപയര്‍ ബഹുമതി നേടിയിട്ടുണ്ട് ഋഷിയുടെ അമ്മയുടെ അച്ഛന്‍.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യക്കാരന്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. ഇന്ത്യന്‍ വംശജനായ റിഷി സുനക്. നൂറ്റാണ്ടുകള്‍ ഇന്ത്യന്‍ ഉപഭൂഖണ്ടത്തെ അടക്കി ഭരിച്ച രാജ്യത്ത്, ഒരിന്ത്യന്‍ വംശജന്‍ അധികാരത്തിലെത്തുന്നത് ചരിത്രത്തിലെ അപൂര്‍വ്വമായൊരു തിരുത്ത് കൂടെയാണ്. അറിയാം റിഷി സുനകിന്റെ ഇന്ത്യന്‍ വേരുകള്‍.

ഇന്ത്യയിലാണ് ഋഷി സുനകിന്റെ വേരുകള്‍. പഞ്ചാബില്‍ നിന്നും ബ്രിട്ടണിലേക്ക് കുടിയേറിയ കുടുംബത്തിലെ മൂന്നാം തലമുറ അംഗമാണ് റിഷി. ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരനെന്ന നേട്ടവും ഋഷിക്ക് സ്വന്തം.

ഇന്ത്യന്‍ വംശജന്‍ മാത്രമല്ല ഇന്ത്യയുടെ മരുമകന്‍ കൂടെയാണ് ഋഷി സുനക്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷിത മൂത്തിയുടെ ഭര്‍ത്താവാണ് അദ്ദേഹം.. യുഎസിലെ സ്റ്റാന്‍ഫഡ് ബിസിനസ് സ്‌കൂളില്‍ വച്ചാണ് ഋഷി അക്ഷതയെ പരിചയപ്പെടുന്നത്. ഇരുവരുടേയും സൌഹൃദം വൈകാതെ പ്രണയമായി. 2009ലായിരുന്നു വിവാഹം. ഇവരുടെ മക്കളുടെ പേരിലും കാണാം ഇന്ത്യന്‍ ടച്ച്. കൃഷ്ണ, അനൗഷ്‌ക. ഋഷിയുടെ രാഷ്ട്രീയപ്രവേശനത്തിന് ഉറച്ച പിന്തുണയുമായി ഭാര്യ അക്ഷതയും നാരായണ മൂര്‍ത്തിയും കൂടെയുണ്ടായിരുന്നു.

ഇന്ത്യന്‍ കുടുംബ വേരുകള്‍ ഉണ്ടെന്നുള്ളത് മാത്രമല്ല, ഇന്ത്യന്‍ പാരമ്പര്യവും മുറുകെ പിടിക്കുന്നയാളാണ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി, ഗോ പൂജ, ഭഗവത് ഗീതയില്‍ തൊട്ടുള്ള സത്യ പ്രതിജ്ഞ അങ്ങിനെ ഏറെയുണ്ട് കാര്യങ്ങള്‍.

2015 ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ ഋഷി ഭഗവത് ഗീതയില്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇങ്ങിനെ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ വ്യക്തി. ഭഗവത് ഗീതയാണ് സമ്മര്‍ദം ചെറുക്കുന്നതിനും കര്‍ത്തവ്യ ബോധത്തിനും തന്റെ കൂട്ടെന്നും പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജന്മാഷ്ടമി ദിനത്തില്‍ ലണ്ടനില്‍ സുനകും അഖ്ഥയും പശുവിനെ ആരാധിക്കുന്നതും ആരതി നടത്തുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വര്‍ഷവും ദീപാവലി ആഘോഷിക്കുകയും തന്റെ ഔദ്യോഗിക വസതിയില്‍ ദീപങ്ങള്‍ തെളിയിക്കുകയും ചെയ്യാറണ്ട് സുനക്. ദീപാവലി ദിനം തന്നെ പ്രധാനമന്ത്രി പദത്തിലെത്തിയെന്നത് മറ്റൊരു കൗതുകം. കേവലം എട്ട് വര്‍ഷം മുമ്പാണ് ഋഷി ബ്രിട്ടീഷ് രാഷ്ട്രീയത്തിലെത്തുന്നത്. പാര്‍ലമെന്റ് അംഗം ട്രഷറി ഛീഫ് സെക്രട്ടറി, പിന്നെ ബ്രിട്ടീഷ് ധനമന്ത്രിസ്ഥനമടക്കം വഹിച്ചു. പടിപടിയായാണ് വളര്‍ച്ച. ബ്രിട്ടണിലെ അതി സമ്പന്നരായ രാഷ്ട്രീയക്കാരില്‍ പ്രമുഖന്‍ കൂടെയാണ് റിഷി സുനക്.

സ്വപ്നതുല്യമാണ് ഋഷി സുനകിന്റെ ജീവിതം. ലോകത്തെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഓക്‌സ്ഫഡിലും സ്റ്റാന്‍ഫഡിലുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഗോള്‍ഡ്മാന്‍ സാക്‌സ് ഉള്‍പ്പടെ പ്രമുഖ കന്പനികളില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി. സ്വന്തം നിക്ഷേപക സഹായ കന്പനികള്‍. ഇതെല്ലാം വിട്ട് എട്ട് വര്‍ഷം മുന്പ് 33 വയസ്സില്‍ രാഷ്ട്രീയ പ്രവേശനം. 2015ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക സീറ്റില്‍ മത്സരിച്ച് പാര്‍ലമെന്റിലേക്ക്. തെരേസ മേ മന്ത്രിസഭയില്‍ ഭവനകാര്യ സഹമന്ത്രി. ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രിയായതോടെ ട്രഷറി ചീഫ് സെക്രട്ടറി സ്ഥാനത്ത്.

ബോറിസ് ജോണ്‍സണ്‍ രാജിവച്ചപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയം. ലിസ്ട്രസിനോട് തോല്‍വി നേരിട്ട് രണ്ട് മാസം തികയുന്നതിന് മുന്‌പേ ശക്തമായ തിരിച്ചുവരവ്. അതും പാര്‍ട്ടിയിലെ കരുത്തരായ ബോറിസ് ജോണ്‍സണേയും പെന്നി മോര്‍ഡന്റിനേയും പിറകിലാക്കി പ്രധാനമന്ത്രി സ്ഥാനത്തോടെ. 42 വയസ്സിന്റെ യുവത്വവുമായാണ് ബ്രിട്ടന്റെ നേതൃത്വത്തിലേക്ക് സുനക് എത്തുന്നത്.

Related posts:

Leave a Reply

Your email address will not be published.