കനവായിരിന്നുവോ ഗാന്ധി?കഥയായിരിന്നുവോ ഗാന്ധി?ഗാന്ധിജിയുടെ ഓര്‍മയ്ക്ക് ഇന്ന് 75ാം ആണ്ട്
1 min readഇന്ത്യയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു മഹാത്മാ ഗാന്ധിജിക്ക്. പട്ടിണിക്കാരിലും താഴേക്കിടയിലുള്ളവരിലുമാണ് അദ്ദേഹം ഇന്ത്യയെ കണ്ടത്. അവരുടെ ജീവിത സാഹചര്യവും, ഭൗതിക വളര്‍ച്ചയുമാണ് അദ്ദേഹം സ്വപ്നം കണ്ടത്. എന്നാല്‍ ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കും മുന്‍പേ അദ്ദേഹം വീണു പോയി.
ഒരു മതഭ്രാന്തന്റെ തോക്കില്‍ നിന്നു വന്ന മൂന്നു ബുള്ളറ്റുകള്‍ തുളച്ചു കയറിയത് ഗാന്ധിജിയുടെ നെഞ്ചിലേക്ക് മാത്രമല്ല ഇന്ത്യയുടെ ഹൃദയത്തിലേക്കു കൂടിയാണ്. രാജ്യത്തെ ഞെട്ടിച്ച ആ കറുത്ത ദിനത്തിന്റെ ഓര്‍മയ്ക്ക് ഇന്ന് 75 വയസ് തികയുകയാണ്.
1948 ജനുവരി 30 നാണ് നാഥുറാം വിനായക് ഗോഡ്‌സേയുടെ തോക്കിന് ഗാന്ധിജി ഇരയാകുന്നത്. പ്രാര്‍ത്ഥനായോഗത്തിന് ഇടെയായിരുന്നു അത്.
ഗാന്ധിജിയുടെ കാല്‍ തൊട്ടു വന്ദിക്കാനായി എത്തിയ ആള്‍ ബെറെറ്റ പിസ്റ്റള്‍ എടുത്ത് രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്കു മൂന്നു വെടിയുണ്ടകള്‍ ഉതിര്‍ക്കുന്നു. വെടിയേറ്റ് നിലംപതിച്ച ആ മഹാത്മാവിന്റെ ചുണ്ടില്‍ ഹേ റാം വിളികളാണുണ്ടായിരുന്നത്. സ്വതന്ത്ര്യ ഇന്ത്യയിലെ ഗാന്ധിജിയുടെ 168ാം ദിവസമായിരുന്നു അത്.
മഹാത്മാവിന്റെ വിയോഗം രാജ്യത്തെ അറിയിക്കാന്‍ ചെയ്ത പ്രസംഗത്തില്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു ഇങ്ങനെ മന്ത്രിച്ചു;’ നമ്മുടെ ജീവിതങ്ങളില്‍നിന്നും പ്രകാശം നിഷ്‌ക്രമിച്ചിരിക്കുന്നു. സര്‍വവും അന്ധകാരം നിറഞ്ഞിരിക്കുന്നു. നാം ബാപ്പു എന്ന് വിളിക്കുന്ന നമ്മുടെ പ്രിയനേതാവ്, രാഷ്ട്രത്തിന്റെ പിതാവ് ഇല്ലാതായിരിക്കുന്നു…’ എന്നാല്‍ ആ വെളിച്ചം ഇന്നും ഇന്ത്യയില്‍ അവശേഷിക്കുന്നു .