ഗവര്‍ണറുടെ മാനസിക നില പരിശോധിക്കണം: കെ മുരളീധരന്‍

1 min read

കോഴിക്കോട്: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മാനസിക നില പരിശോധിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എന്തും വിളിച്ചു പറയാവുന്ന നിലയില്‍ ഗവര്‍ണര്‍ എത്തി. പദവിയുടെ മാന്യത കളഞ്ഞു കുളിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിപ്പിടി വിദ്യ കാട്ടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രീയത്തിന്റെ പേരില്‍ മാധ്യമങ്ങളെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഇറക്കി വിടുന്നത് അംഗീകരിക്കാന്‍ ആകില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. മാധ്യമങ്ങളെ വിലക്കുന്നതിനോട് യുഡിഎഫിന് യോജിപ്പില്ല. ആര്യ രാജേന്ദ്രന്‍ രാജി വക്കണം. അഹംഭാവത്തിന് കയ്യും കാലും വെച്ച രൂപമാണ് ആര്യ രാജേന്ദ്രന്. കത്ത് യഥാര്‍ത്ഥത്തില്‍ ഉള്ളതാണെങ്കിലും അല്ലെങ്കിലും ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല. തിരുവനന്തപുരം മേയര്‍ രാജി വക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സാമാന്യ മര്യാദ പാലിക്കാത്ത ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരിച്ച് വിളിക്കണമെന്ന് കോഴിക്കോട് എംപി എംകെ രാഘവനും ആവശ്യപ്പെട്ടു. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറിന് ഭരിക്കാന്‍ അവകാശമുണ്ട്. എന്തും പറയും എന്നതാണ് ഗവര്‍ണ്ണറുടെ നിലപാട്. അത് നല്ലതല്ല. ഇത്തരം നിലപാട് തുടര്‍ന്നാല്‍ ആരും ബഹുമാനിക്കില്ല.

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അധികാരത്തിന് വേണ്ടി അനേകം പാര്‍ട്ടികളില്‍ ചേക്കേറിയ വ്യക്തിയാണെന്ന് മുന്‍ എംഎല്‍എ പ്രദീപ് കുമാര്‍ വിമര്‍ശിച്ചു. ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനമാണ് ഗവര്‍ണ്ണര്‍ നടത്തുന്നത്.

Related posts:

Leave a Reply

Your email address will not be published.