ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി, കഴുത്തറുത്തു; പ്രണയപ്പകയില്‍ ക്രൂരനായി മാറിയ ശ്യാജിത്ത് അറസ്റ്റില്‍

1 min read

കണ്ണൂര്‍: പാനൂരില്‍ വീട്ടിനകത്ത് ഇരുപത്തിമൂന്നുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷമെന്ന് കാമുകന്റെ മൊഴി. കൂത്തുപറമ്പിലെ ഒരു കടയില്‍ നിന്ന് വാങ്ങിയ ചുറ്റികയുമായാണ് വിഷ്ണുപ്രിയയുടെ വീട്ടില്‍ എത്തിയതെന്നും പ്രതി ശ്യാംജിത്ത് മൊഴി നല്‍കി. അടിയേറ്റ് ബോധരഹിതയായപ്പോള്‍ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പ്രതി വ്യക്തമാക്കി. വീട്ടിന്റെ പിന്‍വശത്തെ ഗ്രില്‍ തുറന്നാണ് അകത്ത് കയറിയതെന്നും പ്രതി മൊഴി നല്‍കി. അഞ്ച് വര്‍ഷമായി വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നുവെന്ന് ശ്യാംജിത്ത് പറഞ്ഞു. എന്നാല്‍ ആറു മാസം മുമ്പ് വിഷ്ണുപ്രിയ അകന്നു, മറ്റൊരാളുമായി അടുപ്പത്തിലായി. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ശ്യാംജിത്ത് മൊഴി നല്‍കി. ശ്യാംജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയാണ് ശ്യാംജിത്ത്.

പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23) ആണ് പ്രണയപ്പകയില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. ഇന്ന് രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകള്‍ തിരികെ വരാന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം സമീപവാസികളില്‍ നിന്ന് വിവരം തിരക്കി. ഒരാള്‍ മുഖംമൂടി ധരിച്ച് പോകുന്നത് കണ്ടെന്ന് സമീപവാസികളിലൊരാള്‍ മൊഴി നല്‍കി. തുടര്‍ന്ന് വിഷ്ണുപ്രിയയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചായി അന്വേഷണം. തുടര്‍ന്നാണ് ശ്യാംജിത്തിനെ കസ്റ്റഡിയിലെടുത്തത്. നാല് മാസമായി ന്യൂക്ലിയസ് ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. വിവരമറിഞ്ഞ് ഉത്തരമേഖലാ ഡിഐജി രാഹുല്‍ ആര്‍ നായര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ എന്നിവര്‍ സ്ഥലത്തെത്തി. ഫോറന്‍സിക് വിഭാഗം കൃത്യം നടന്ന വീടിനകത്ത് പരിശോധന നടത്തി.

Related posts:

Leave a Reply

Your email address will not be published.