സുധാകരന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് വിഡി സതീശന്‍

1 min read

തിരുവനന്തപുരം : കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനകള്‍ ഗൗരവതരമാണെന്നും കോണ്‍ഗ്രസ് പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരന്‍ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കള്‍ കെപിസിസി പ്രസിഡന്റുമായി വിഷയത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമര്‍ശത്തില്‍ എതിര്‍പ്പുയര്‍ത്തിയ ഘടക കക്ഷികളുമായി സംസാരിക്കും. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടുകള്‍ കോണ്‍ഗ്രസിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയ സതീശന്‍, സുധാകരന്റെ പരാര്‍മശത്തെ ഗൗരവതരമായാണ് പാര്‍ട്ടി കാണുന്നതെന്നും അറിയിച്ചു. കെപിസിസി അധ്യക്ഷ്‌നറെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്. അത് ഗൗരവതരമായെടുത്ത് കോണ്‍ഗ്രസ് പരിശോധിക്കുമെന്നും സതീശന്‍ വ്യക്തമാക്കി. ബംഗാളില്‍ പരസ്യമായി സിപിഎം ബി ജെ പി ബാന്ധവമാണ്. അങ്ങനെയുള്ള സിപിഎം ഞങ്ങളെ സംഘി വിരുദ്ധത പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും സതീശന്‍ തുറന്നടിച്ചു.

അടിക്കടി സുധാകരന്‍ നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസിലുയരുന്നത്. ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയിലെ ന്യായീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ നേതാക്കളില്‍ ഒരു വിഭാഗം തയ്യാറായിരുന്നില്ല. പിന്നാലെ വര്‍ഗീയതയോട് നെഹ്‌റു സന്ധി ചെയ്കതുവെന്ന പ്രസ്താവന കൂടി വന്നതോടെ പാര്‍ട്ടി തന്നെ വെട്ടിലായിരിക്കുകയാണ്. സിപിഎമ്മിനും ബിജെപിക്കും ഒരു പോലെ വടികൊടുത്തുവെന്ന പൊതുവികാരമാണ് പാര്‍ട്ടിയിലുള്ളത്. പ്രാദേശിക തലങ്ങളില്‍ പോലും സുധാകരന്റെ പ്രസ്താവനക്കെതിരെ കടുത്ത അമര്‍ഷം ഉയരുകയാണ്. വാക്കുപിഴയെന്ന് ന്യായീകരിക്കാന്‍ സുധാകരന്‍ ശ്രമിച്ചെങ്കിലും ലീഗടക്കമുള്ള ഘടകകക്ഷികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഈ ഘട്ടത്തിലാണ് ചില എംപിമാരടക്കം എഐസിസിയെ സമീപിച്ചിരിക്കുന്നത്.

സുധാകരന്റെ വരവോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ അപ്രസക്തരായ നേതാക്കളും പടയൊരുക്കത്തിന് പിന്നിലുണ്ട്. തെരഞ്ഞെടുപ്പുകള്‍ അതി വിദൂരത്തിലല്ലാത്തതിനാല്‍ ഘടകകക്ഷികളുടെ അതൃപ്തി ദേശീയ നേതൃത്വത്തേയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ് പാര്‍ട്ടി പുനസംഘടന മുന്‍പിലുള്ളതിനാല്‍ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തുണ്ട്. ആര്‍എസ്എസ് മനസുള്ളവര്‍ക്ക് പാര്‍ട്ടിക്ക് പുറത്ത് പോകാമെന്ന രാഹുല്‍ഗാന്ധിയുടെ നിലപാടടക്കം ചൂണ്ടിക്കാട്ടിയാണ് സുധാകരനെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.