പിരിച്ച നികുതി കീശയിലാക്കി ജീവനക്കാര്‍, പ്രതിഷേധവുമായി യുഡിഎഫ്

1 min read

കോഴിക്കോട്: കോര്‍പ്പറേഷനില്‍ കെട്ടിട നമ്പര്‍ ക്രമക്കേടിന് പിന്നാലെ റവന്യൂ വിഭാഗത്തില്‍ സാമ്പത്തിക തട്ടിപ്പും കണ്ടെത്തി. നികുതി പിരിവിന്റെ മറവില്‍ രണ്ട് താത്കാലിക ജീവനക്കാര്‍ പണം തട്ടിയതായായാണ് കണ്ടെത്തിയത്. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തദ്ദേശ ഭരണ വകുപ്പ് റീജിയണല്‍ ഡയറക്ടര്‍ക്ക് പരാതി നല്‍കി.

നികുതി പിരിക്കുമ്പോള്‍ കെട്ടിട ഉടമയ്ക്ക് നല്‍കുന്ന രശീതിലും ഓഫീസില്‍ എന്‍ട്രി ചെയ്യുന്ന തുകയും തമ്മിലുളള പൊരുത്തക്കേടുകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. നികുതി പിരിച്ചെടുത്ത കണക്കിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ രണ്ട് താത്ക്കാലിക ജീവനക്കാര്‍ക്ക് പിടിവീണു. 1140 രൂപയുടെ നികുതിപ്പണം പിരിച്ച് ഉടമയ്ക്ക് ആ തുകക്കുളള റസീറ്റ് നല്‍കി. എന്നാല്‍ ഓഫീസിലെ കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയതാകട്ടെ, 114 രൂപയും. അതായത് ഒരു രസീതിയില്‍ത്തന്നെ ആയിരം രൂപയിലേറെ വെട്ടിച്ചു. ഇത്തരത്തില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും മേല്‍നോട്ട ചുമതല വഹിക്കുന്ന സെക്രട്ടറിയുള്‍പ്പെടെ ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നുമാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആരോപണം.

നികുതിയിനത്തിലെ പൊരുത്തക്കേടുകള്‍ കോര്‍പ്പറേഷന്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിരുന്നു. അഴിമതി സാധ്യത പരിശോധിക്കാന്‍ നിര്‍ദ്ദേശവുമുണ്ടായിരുന്നു. ഇത് മുഖവിലക്കെടുക്കാത്തതും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. സംഭവം വിവാദമായതോടെ, മേയറുടെഅധ്യക്ഷതയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നു. ഇതുവരെ ആകേ 9 റസീറ്റുകളില്‍ മാത്രമാണ് ക്രമക്കേട് കണ്ടെത്തിയത്. 5000 രൂപ ഇത്തരത്തില്‍ നഷ്ടമായെന്നും തട്ടിപ്പ് നടത്തിയ താത്ക്കാലിക ജീവനക്കാരെ ഒഴിവാക്കിയെന്നും മേയര്‍. സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് വ്യക്തമായിട്ടും ഇതുവരെ കോര്‍പ്പറേഷന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നതാണ് വിചിത്രം

Related posts:

Leave a Reply

Your email address will not be published.