1 min read

കോട്ടയം : പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ അര്‍ധരാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞ അതിഥിത്തൊഴിലാളിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്. നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവന്‍ ബറുവയെ (39) കുടമാളൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തി ഇയാളെ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

പേവിഷബാധ സ്ഥിരീകരിച്ച അതിഥിത്തൊഴിലാളി കടന്നുകളഞ്ഞതിനു പിന്നാലെ ജില്ലയില്‍ ജാഗ്രതനിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് വ്യാപക തിരച്ചിലും ആരംഭിച്ചു. രാത്രി 12.30നായിരുന്നു സംഭവം.

നായയുടെ കടിയേറ്റതിനു പിന്നാലെ ജീവന്‍ ബറുവ ആദ്യം ജനറല്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്. തുടര്‍ന്നു വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയില്‍ രാത്രി 10.30ന് അത്യാഹിത വിഭാഗത്തില്‍ എത്തി. തുടര്‍ന്നുള്ള പരിശോധനയിലാണു പേ വിഷബാധ സ്ഥിരീകരിച്ചത്.

സാംക്രമികരോഗ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും യുവാവ് അവിടെനിന്ന് ഇറങ്ങിയോടി. ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചതോടെയാണു ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്ന് പൊലീസ് അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.