കെടിയു താല്‍ക്കാലിക വിസി നിയമനം; അപാകതയില്ലെന്ന് ഗവര്‍ണറുടെ വിശദീകരണം

1 min read

കൊച്ചി: കെടിയു താല്‍ക്കാലിക വിസി നിയമനത്തില്‍ അപാകതയില്ലെന്ന് ഗവര്‍ണറുടെ വിശദീകരണം. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തവര്‍ക്ക് യുജിസി ചട്ടപ്രകാരം ചുമതല നല്‍കാനാകില്ലെന്നാണ് ഗവര്‍ണര്‍ വിശദീകരിക്കുന്നത്. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത് പ്രോ വി സിയേയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയേയുമാണ്. എന്നാല്‍ ഈ രണ്ട് ശുപാര്‍ശകളും യു ജി സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഗവര്‍ണര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും തള്ളണമെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയും, യു ജി സി ചട്ടപ്രകാരവുമാണ് സിസ തോമസിന്റെ നിയമനമെന്നും ഗവര്‍ണറുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം, സാങ്കേതിക സര്‍വ്വകലാശാല പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. താല്‍ക്കാലിക വി സിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വ്വകലാശാലയില്‍ പ്രതിഷേധം തുടരുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം പോലും നടക്കുന്നില്ല. ഇതോടെ, കോഴ്‌സ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിനും ജോലിക്കും കാത്തിരിക്കുന്ന കെടിയു വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലായത്.

യുജിസി മാനദണ്ഡം പാലിക്കാത്തതിനാല്‍ ഡോ രാജശ്രീയെ വി സി സ്ഥാനത്ത് നിന്ന് കഴിഞ്ഞ മാസമാണ് സുപ്രീംകോടതി പുറത്താക്കിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പേരുകള്‍ തള്ളിയ ഗവര്‍ണര്‍ പകരം ഡോ. സിസ തോമസിന് ഈ മാസം നാലിന് ചുമതല നല്‍കുകയായിരുന്നു. സിസ വന്നത് മുതല്‍ സര്‍വ്വകലാശാല പ്രൊ. വിസിയും രജിസ്ട്രാറും അടക്കം ഉദ്യോഗസ്ഥരെല്ലാം പൂര്‍ണ്ണ നിസ്സഹകരണത്തിലാണ്. ഗവര്‍ണറോടുള്ള എതിര്‍പ്പ് കാരണം താല്‍കാലിക ചുമതല നല്‍കിയ വിസിയെ പോലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. നിയമനം ചോദ്യം ചെയ്ത് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

പലതവണ ഫയലുകള്‍ ആവശ്യപ്പെട്ടിട്ടും സിസ തോമസിന് ഓഫീസ് ഫയലുകളൊന്നും ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ല. ഇടത് സംഘടനകളും എസ്എഫ്‌ഐയും നിരന്തരം സമരത്തിലാണ്. തര്‍ക്കവും പ്രതിഷേധവും തുടരുമ്പോള്‍ അനിശ്ചിതത്വത്തിലാകുന്നത് വിദ്യാര്‍ത്ഥികളുടെ വിലപ്പെട്ട സമയവും ഭാവിയും കൂടിയാണ്. ഹിയറിംഗിന് ശേഷം മറ്റ് വിസിമാര്‍ക്കും ഗവര്‍ണര്‍ പകരക്കാരെ തീരുമാനിക്കുന്ന അവസ്ഥ വന്നാല്‍ ബാക്കി സര്‍വ്വകലാശാലകളെ കാത്തിരിക്കുന്നതും സമാന സാഹചര്യമാകും .

Related posts:

Leave a Reply

Your email address will not be published.