കേരളത്തിലെ വലിയൊരു അധോലോക സംഘമായി സിപിഎം മാറി കഴിഞ്ഞു; കെ സുരേന്ദ്രന്‍

1 min read

തിരുവനന്തപുരം: കേരളത്തിലെ വലിയൊരു അധോലോക സംഘമായി സിപിഎം മാറി കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഇപി ജയരാജനെതിരായ അഴിമതി ആരോപണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദനം സിപിഎമ്മിന്റെ ആഭ്യന്തരകാര്യം മാത്രമല്ലെന്നും ജയരാജന്‍ മന്ത്രിയായിരുന്നപ്പോള്‍ നടത്തിയ അഴിമതിയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് ഇപി ജയരാജന്റെ മാത്രമല്ല, സിപിഎമ്മിലെ വലിയ അഴിമതിക്കാരുടെ പട്ടികയിലേക്ക് വിരല്‍ചൂണ്ടുന്ന ആരോപണമാണ്. അതുകൊണ്ടാണ് പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നത്. പൊതുപ്രവര്‍ത്തന അഴിമതി നിരോധന നിയമത്തിന്റെ കീഴില്‍ വരുന്നതാണ് ജയരാജനെതിരെ ഉയര്‍ന്ന ആരോപണം. ഇത്രയും ഗൗരവതരമായ ആരോപണം എന്തുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷിക്കാന്‍ തയ്യാറാവാതിരുന്നതെന്ന് മനസിലാവുന്നില്ല. ഇപിക്കെതിരെ അന്വേഷണം നടന്നാല്‍ പല കാര്യങ്ങളും പുറത്തറിയും എന്ന ഭയമാണ് മുഖ്യമന്ത്രിക്കുള്ളത്. ഇപി ജയരാജന്‍ നടത്തുന്ന അഴിമതികള്‍ മുഖ്യമന്ത്രിയുടെ കൂടി അറിവോടുകൂടിയാണോ എന്ന് അദ്ദേഹം വ്യക്തമാക്കണം. സര്‍ക്കാര്‍ ഏജന്‍സികള്‍ എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്നാണ് ജനങ്ങളുടെ സംശയം. സിപിഎം നേതാക്കള്‍ക്ക് സ്വര്‍ണ്ണക്കടത്ത് കൊട്ടേഷന്‍ ലഹരിമാഫിയ സംഘങ്ങളുമായാണ് ബന്ധമുള്ളത്. കണ്ണൂരിലും തിരുവനന്തപുരത്തും മാത്രമല്ല എല്ലാ സ്ഥലത്തും ഇതാണവസ്ഥയെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.

അനധികൃത സമ്പത്തിനെ കുറിച്ച് ജയരാജന്റെ ഭാര്യയുടെ വിശദീകരണം അവിശ്വസനീയമാണ്. പ്രാദേശിക സഹകരണസംഘത്തില്‍ ജോലി ചെയ്തയാള്‍ക്ക് പിരിയുമ്പോള്‍ 69 ലക്ഷം രൂപ കിട്ടുമെന്നൊക്കെ പറയുന്നത് ആരും വിശ്വസിക്കില്ല. നേരത്തെ നോട്ട് നിരോധനസമയത്തും ഇപിക്കെതിരെ ആരോപണമുണ്ടായിരുന്നു. ജയരാജന്‍ എവിടുന്നാണ് ഇത്രയും സ്വത്ത് സമ്പാദിച്ചതെന്ന് ജനങ്ങളോട് സിപിഎം പറയണം. വിഷയത്തില്‍ എംവി ഗോവിന്ദനോ കേന്ദ്രകമ്മിറ്റിയോ ഇടപെടാത്തത് സംശയാസ്പദമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, സംസ്ഥാന സെക്രട്ടറി കരമന ജയന്‍ എന്നിവരും പങ്കെടുത്തു.

Related posts:

Leave a Reply

Your email address will not be published.