സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍

1 min read

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനും കൂട്ടുകാരും ചേര്‍ന്നാണ് എന്നാണ് വെളിപ്പെടുത്തല്‍. പ്രകാശിന്റെ സഹോദരന്‍ പ്രശാന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണത്തിന് ശേഷം മാസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ആശ്രമം കത്തിക്കല്‍ കേസിലെ പുതിയ വെളിപ്പെടുത്തല്‍. ഒരാഴ്ച മുന്‍പ് പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

എന്റെ അനിയന്‍ പ്രകാശന്‍ മരിക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ മുന്‍പാണ് ഇതേക്കുറിച്ച് എന്നോട് പറഞ്ഞത്. അവന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. തിരുവനന്തപുരം ജഗതിയില്‍ നിന്നും ഇവന്റെ ഒരു കൂട്ടുകാരനെ കഴിഞ്ഞ വര്‍ഷം അവസാനം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അതോടെയാണ് അനിയന്‍ ആകെ അസ്വസ്ഥനാവുന്നത്. ആശ്രമം കത്തിച്ച സംഭവത്തിലാണ് ആ പയ്യനെ പിടികൂടിയത്. ഇതോടെ ആകെ ഭയത്തിലായിരുന്നു ഇവന്‍. കൂട്ടുകാരനെ പൊലീസ് പൊക്കി രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ഇവന്‍ എന്നോട് ഇക്കാര്യം തുറന്നു പറഞ്ഞത്. ഞാനും കുണ്ടമണ്ക്കടവിലെ ചേട്ടന്‍മാരും ചേര്‍ന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് എന്ന് എന്നോട് ഇവന്‍ പറഞ്ഞു. അന്ന് അവനെ ഞാന്‍ കുറേ ശകാരിച്ചു. പക്ഷേ അവന്‍ ആകെ ആശങ്കയിലായിരുന്നു. കുറച്ചു ദിവസത്തിന് ശേഷമായിരുന്നു ആത്മഹത്യ.

മരിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ അവന്‍ വീട്ടില്‍ ഇല്ലായിരുന്നു. ഇടയ്ക്ക് വന്നാലും ഈ കുണ്ടമണ്കടവിലെ കൂട്ടുകാര്‍ വന്ന് വിളിച്ചു കൊണ്ടു പോകും. പ്രകാശന്റെ മരണശേഷം എനിക്ക് മേലെ വലിയ സമ്മര്‍ദ്ദവുമായിരുന്നു. കൂട്ടുപ്രതികളുടെ ജീവിതം തുലയ്ക്കരുത് സംഭവം പുറത്തറിഞ്ഞാല്‍ അവരുടെ വീട്ടിലെ സ്ത്രീകള്‍ വല്ല കടുംകൈയും ചെയ്യും എന്നായിരുന്നു ഭീഷണി. എന്നാല്‍ അനിയന്‍ മരിച്ച ശേഷവും കൂട്ടുപ്രതികളൊക്കെവളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അവന്റെ മരണശേഷം ഈ കൂട്ടുകാര്‍ എന്നു പറയുന്ന ആരേയും ഇങ്ങോട്ട് കണ്ടിട്ടില്ല. ആത്മഹത്യ ചെയ്യുന്നതിന് തലേദിവസങ്ങളില്‍ അനിയനെ ഒപ്പമുള്ളവര്‍ മര്‍ദ്ദിച്ചിരുന്നു. കൊച്ചുകുമാര്‍, വലിയ കുമാര്‍, രാജേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അനിയനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുകള്‍. ഇവര്‍ തന്നെയാവും ഈ കൃത്യം ചെയ്തത് എന്നാണ് എന്റെ സംശയം.

2018 ഒക്ടോബര്‍ 27 ന് ആണ് തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയില്‍ കണ്ടെത്തുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ സംഭവസ്ഥലത്തേക്ക് എത്തുകയും , അന്വേഷണം പ്രഖ്യാപിക്കുകയും , പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പറയുകയും ഒക്കെ ചെയ്തു. വലിയ രാഷ്ട്രീയ വിവാദമായ സംഭവം. ആദ്യംസിറ്റി പൊലീസിന്റെ പ്രത്യേകസംഘവും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസില്‍ പക്ഷേ പിന്നീട് ഒന്നും സംഭവിച്ചില്ല. ഒരു ലീഡും ഉണ്ടായില്ല, ഏതാണ്ട് കേസ് അവസാനിപ്പിക്കാനുളള നീക്കത്തിലും ആയിരുന്നു. അങ്ങനെ ഇരിക്കെയാണ് സംഭവം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷം നിര്‍ണായക വഴിത്തിരിവുണ്ടായത്. ശബരിമല സ്ത്രീപ്രവേശന വിഷയം കത്തി നില്‍ക്കുമ്പോള്‍ ആണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കപ്പെട്ടത്. ക്രൈംബ്രാഞ്ചിന്റെ തന്നെ നാലാമത്തെ സംഘമാണ് ഈ കേസ് നിലവില്‍ അന്വേഷിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.