കത്ത് വിവാദത്തില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവാതെ ക്രൈം ബ്രാഞ്ചും വിജിലന്‍സും

1 min read

തിരുവനന്തപുരം: നഗരസഭ മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള നിയമന ശുപാര്‍ശ കത്ത് പുറത്തുവന്ന് ഒന്നര ആഴ്ച കഴിഞ്ഞിട്ടും കത്തിന്റെ ഉറവിടം കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിനോ വിജിലന്‍സിനോട് കഴിഞ്ഞിട്ടില്ല. കത്തിനെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടും ഇതേ വരെ ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറിയില്ല. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ക്രൈം ബ്രാഞ്ച് സംഘം കേസെടുത്ത് അന്വേഷണം നടത്തണമെന്ന ശുപാര്‍!ശയാണ് തയ്യാറാക്കിയിരിക്കുന്നത്. അവധിയിലായിരുന്ന ക്രൈം ബ്രാഞ്ച് മേധാവി വെള്ളയാഴ്ച മടങ്ങിയെത്തിയെങ്കിലും റിപ്പോര്‍ട്ട് കൈമാറിയിരുന്നില്ല. ഇന്ന് റിപ്പോര്‍ട്ട് കൈമാറാനാണ് സാധ്യത. അതേ സമയം കത്തിനെ കുറിച്ചുള്ള വിജിലന്‍സ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. കത്തിന്റെ ശരിപ്പകര്‍പ്പ് നശിപ്പിച്ച സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം തന്നെ വേണ്ടിവരും. കേസെടുത്തുള്ള അന്വേഷണം വൈകുന്നതിനാല്‍ തെളിവുകള്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്.

അതേസമയം കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വരും ദിവസങ്ങളില്‍ കോര്‍പറേഷന്‍ ഓഫീസില്‍ ശക്തമായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ബിജെപിയും യുഡിഎഫും തീരുമാനിച്ചിട്ടുണ്ട്. മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജി വെക്കുന്നത് വരെ സമരമെന്നാണ് ഇരു വിഭാഗവും പറയുന്നത്. എന്നാല്‍ മേയര്‍ രാജിവെക്കുന്ന പ്രശ്‌നമേയില്ലെന്ന നിലപാടിലാണ് സിപിഎമ്മും ഇടതുപക്ഷവും. നാളെ ചേരുന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലും പ്രതിപക്ഷ പ്രതിഷേധമുണ്ടാകും.

മേയര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യപ്രകാരമായിരുന്നു കഴിഞ്ഞ ദിവസം പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചത്. മേയര്‍ അധ്യക്ഷത വഹിക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളി. ഇതോടെ പ്രത്യേക കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. മേയര്‍ എത്തുന്നതിന് മുന്‍പ് തന്നെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയിരുന്നു. മേയര്‍ വന്നതോടെ കരിങ്കൊടിയും ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. ഗോബാക് വിളിച്ച് പ്രതിഷേധിച്ചു. എന്നാല്‍ വനിതാ കൗണ്‍സിലര്‍മാരെ മേയറുടെ ഡയസിന് ചുറ്റും നിരത്തി നിര്‍ത്തി ഇടതുമുന്നണി പ്രതിരോധനം തീര്‍ത്തു. കെ സുരേന്ദ്രന്റെ മകന്റെ നിയമന വിവാദം അടക്കം ഉയര്‍ത്തി എല്‍ഡിഎഫ് തിരിച്ചടിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ ആരും യോഗത്തില്‍ സംസാരിച്ചില്ല. ഭരണപക്ഷത്തെ ഒന്‍പത് അംഗങ്ങളുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ കൗണ്‍സില്‍ യോഗം മേയര്‍ അവസാനിപ്പിച്ചു. ഇന്ന് മുതല്‍ സമരം ഒന്നുകൂടി ശക്തമാക്കുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. അന്വേഷണത്തില്‍ നല്ല പുരോഗതിയെന്നാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നിലപാട്.

Related posts:

Leave a Reply

Your email address will not be published.