പിപ്പിടി വേണ്ട, ആവര്‍ത്തിച്ച് മുഖ്യമന്ത്രി; ചില നിലപാടുകള്‍ നടക്കില്ലെന്ന് തെളിയിച്ച നാടാണ് കേരളമെന്ന് ഗോവിന്ദന്‍

1 min read

തിരുവനന്തപുരം: സര്‍വകലാശാല വി സിമാ!ര്‍ക്കെതിരായ നടപടികളില്‍ ഗവര്‍ണ!ര്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എല്‍ ഡി എഫ്. പിപ്പിടി വിദ്യ പരാമര്‍ശം ആവര്‍ത്തിച്ച് വിമര്‍ശനവുമായി മുഖ്യമന്ത്രി രാവിലെ തന്നെ രംഗത്തെത്തിയതിന് പിന്നാലെ വൈകിട്ട് എല്‍ ഡി എഫ് പ്രതിഷേധവും സംഘടിപ്പിച്ചു. പ്രതിഷേധം ഉദ്ഘാടനം ചെയ്ത സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ഗവര്‍ണര്‍ നടത്തുന്നത് ആര്‍ എസ് എസ് കുഴലൂത്താണെന്ന് തുറന്നടിച്ചു. നിലവിലെ നിയമനുസരിച്ചാണ് ഗവര്‍ണര്‍ ചാന്‍സിലായതെന്നും കേരള സര്‍വകലാശാല വൈസ് ചാന്‍സിലറുടെ നിയമനവും അതേ നിയമം വഴിയാണെന്നും പറഞ്ഞ സി പി എം സെക്രട്ടറി, വൈസ് ചാന്‍സിലറുടെ നിയമനം ശരിയല്ലെങ്കില്‍ ചാന്‍സിലര്‍ നിയമനവും ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു.

രാജാവിന്റെ അധികാരമുണ്ടെന്ന് കരുതുന്ന ഒരു ഗവര്‍ണര്‍ കേരളത്തിന് അപമാനമാണ്. ഗവര്‍ണര്‍ പറയുന്നത് അക്ഷരം പ്രതി കേള്‍ക്കുന്നവരെയാണ് പത്രസമ്മേളനത്തിലേക്ക് വിളിച്ചത്. ഇത് തികച്ചും ഫാസിസ്റ്റ് സമീപനമാണെന്നും എം വി ഗോവിന്ദന്‍ ചൂണ്ടികാട്ടി. താന്‍ പറയുന്നത് കേള്‍ക്കണം, തിരിച്ച് ചോദ്യം വേണ്ട, ഇഷ്ടമുള്ളവര്‍ വന്നാല്‍ മതിയെന്ന് പറയുന്ന ഗവര്‍ണറുടേത് എന്ത് ന്യായമാണെന്നും സി പി എം സെക്രട്ടറി ചോദിച്ചു. ആര്‍ എസ് എസ് കുഴലൂത്ത് പണിയാണ് ഗവര്‍ണര്‍ നടത്തുന്നത്. ആര്‍ എസ് എസുകാര്‍ക്ക് വേണ്ടി ഉന്നതവിദ്യാഭ്യാസം തീറെഴുതാന്‍ ശ്രമിക്കുന്നു. യുണിവേഴ്‌സിറ്റിയില്‍ ആര്‍ എസ് എസുകാരെ നിയമിക്കാന്‍ നീക്കം നടത്തുന്നു. അതിന് വേണ്ടി പ്രൊഫസര്‍മാരുടെ പട്ടികയെടുക്കുകയാണ് ഗവര്‍ണര്‍. ഇത്തരം ശ്രമങ്ങളെ ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തി എല്‍ ഡി എഫ് പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ജെ എന്‍ യു അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആര്‍ എസ് എസ് തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഹൈദരാബാദ് സര്‍വകലാശാലയെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അന്ധവിശ്വാസത്തില്‍ അടിമകളായവരെയാണ് ഇവിടങ്ങളില്‍ വി സിമാരാക്കുന്നത്. എന്നാല്‍ ലോകോത്തര കഴിവുളളവരാണ് കേരളത്തിലെ വി സിമാര്‍. കേരളത്തിനും കാലിക്കറ്റിനും ഗ്രേഡ് നല്‍കിയത് സംസ്ഥാന സര്‍ക്കാരല്ലെന്നും ഗോവിന്ദന്‍ ചൂണ്ടികാട്ടി.

താന്‍ ആര്‍ എസ് എസുകാരനാണന്ന് ഒരു മറയുമില്ലാതെ പറഞ്ഞ ഗവര്‍ണറാണിത്. അതുകൊണ്ട് ഉദ്ദേശം വ്യക്തമാണെന്നും സി പി എം സെക്രട്ടറി ചൂണ്ടികാട്ടി. സേവ് യൂണിവേഴ്‌സിറ്റി ഫോറത്തെയും അദ്ദേഹം വിമര്‍ശിച്ചു. ഒരു കടലാസ് സംഘടനയുണ്ടെന്നും ഇതിന്റെ അറ്റത് പ്രതിപക്ഷ നേതാവാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണറുടെ നിലപാട് പിന്താങ്ങിയതോടെ സതീശന്‍ വര്‍ഗീയതയെ പിന്തുണക്കുകയാണ്. ഇതിനെതിരെ ലീഗ് പച്ചയായി പ്രതിഷേധിച്ചിട്ടുണ്ട്. യു ഡി എഫില്‍ കലാപം ഉയര്‍ന്നു കഴിഞ്ഞു. ഇത് വരും ദിവസങ്ങളില്‍ കൂടുമെന്നും ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

പ്രതിഷേധം വീണ്ടും കടുപ്പിക്കുമെന്നും സി പി എം സെക്രട്ടറി വ്യക്തമാക്കി. ആയിരക്കണക്കിന് പേരെ പങ്കെടുപ്പിച്ച് കണ്‍വന്‍ഷന്‍ നടത്തുമെന്നും ക്യാമ്പസുകളില്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം വിവരിച്ചു. ഒരു ലക്ഷം ആളുകളെ നിരത്തി അടുത്ത മാസം 15 ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും. ചില നിലപാടുമായി ഇറങ്ങിയവര്‍ക്ക് അത് പറ്റില്ലെന്ന് മനസിലാക്കി കൊടുത്തിട്ടുള്ള നാടാണ് കേരളമെന്നും ആ മനസിലാക്കലാണ് ഗവര്‍ണറുടെ കാര്യത്തിലും നടക്കാന്‍ പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കുള്ള കേരളത്തിന്റെ നടപടികളെ തടയിടാന്‍ പലവിധ ശ്രമങ്ങള്‍ നടക്കുന്നു. സര്‍ക്കാര്‍ തീരുമാനങ്ങളെ അസഹിഷ്ണുതയോടെ കാണുന്നവര്‍ പിപ്പിടി വിദ്യയുമായി വന്നാല്‍ ഭയന്ന് പിന്‍മാറില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി പിപ്പിടി വിദ്യ പരാമര്‍ശം ആവര്‍ത്തിച്ചത്.

ഗവര്‍ണര്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭത്തിനാണ് ഇടതു മുന്നണി ഒരുങ്ങിയിട്ടുള്ളത്. നവംബര്‍ പതിനഞ്ചിന് രാജ് ഭന് മുന്നില്‍ സംഘടിപ്പിക്കുന്ന ജനകീയ പ്രക്ഷോഭത്തിന് തലയെണ്ണി ഒരു ലക്ഷം പേര്‍ അണിനിരത്താനാണ് തീരുമാനം. അതേ ദിവസം തന്നെ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകളും നടക്കും. നവംബര്‍ രണ്ട് മുതല്‍ സംസ്ഥാനത്ത് കണ്‍വെന്‍ഷനുകളും കോളേജുകളും സര്‍വ്വകലാശാലകളും കേന്ദ്രീകരിച്ച് പ്രതിഷേധങ്ങളും നടക്കും.

Related posts:

Leave a Reply

Your email address will not be published.