ആരോപണത്തിന് പിന്നാലെ ഇ.പിയും പി.ജയരാജനും ലീഗ് നേതാവിന്റെ വീട്ടില്‍ കൂടിക്കാഴ്ച നടത്തി

1 min read

കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആരോപണം ഉന്നയിച്ച പി.ജയരാജനെ കണ്ടു. പാനൂര്‍ കടവത്തൂരില്‍ വെച്ച് മുസ്ലിം ലീഗ് നേതാവ് പൊട്ടന്‍കണ്ടി അബ്ദുള്ളയുടെ വീട്ടിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. അബ്ദുള്ളയുടെ മകന്റെ വിവാഹത്തിന് എത്തിയതായിരുന്നു ഇരുവരും. പി.ജയരാജന്‍ ആരോപണം ഉന്നയിച്ചതായി മാധ്യമങ്ങള്‍ പുറത്തുവിട്ട ശനിയാഴ്ച തന്നെയാണ് ഇരുവരും നേരില്‍ കണ്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച. അതേ സമയം യാദൃശ്ചികമായിട്ടാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് സൂചന.

വിവാദങ്ങള്‍ക്ക് ശേഷം ഇ.പി.ജയരാജന്‍ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ മാധ്യമങ്ങളെ കണ്ട പി.ജയരാജന്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുമില്ല. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുണ്ടായ ജീര്‍ണതകളെ കുറിച്ച് പാര്‍ട്ടി വേദികളില്‍ ചര്‍ച്ച നടക്കുന്നുവെന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്.

ഇതിനിടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് പാര്‍ട്ടി വേദിയില്‍ തന്നെ മറുപടി നല്‍കാനുള്ള ഒരുക്കങ്ങളാണ് ഇ.പി.ജയരാജന്‍ നടത്തുന്നത്. അവധി ഒഴിവാക്കി അദ്ദേഹം വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുത്തേക്കും.

Related posts:

Leave a Reply

Your email address will not be published.