ഹാരിസും ഡെന്‍സിയും അബുദാബിയില്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന

1 min read

നിലമ്പൂര്‍: അബുദാബിയിലെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് നടത്തിയ പോസ്റ്റ്‌മോര്‍ട്ടങ്ങളുടെ ഫലം പൊലീസിന് ലഭിച്ചു. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ടുകളെന്ന് സൂചന.കോഴിക്കോട്ടെ പ്രവാസി വ്യവസായി തത്തമ്മപറമ്പില്‍ ഹാരിസ്, സഹപ്രവര്‍ത്തക ഡെന്‍സി എന്നിവരെ കൊലപ്പെടുത്തിയതാണെന്ന് മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാ ബാ ഷരീഫ് വധക്കേസിലെ കൂട്ടുപ്രതികളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയത്.

2020 മാര്‍ച്ച് 5ന് ആണ് അബുദാബിയിലെ ഫ്‌ലാറ്റില്‍ ഹാരിസ്, ഡെന്‍സി എന്നിവരെ മരിച്ച നിലയില്‍ കണ്ടത്. ഡെന്‍സിയെ കൊലപ്പെടുത്തി, കൈ ഞരമ്പ് മുറിച്ച് ഹാരിസ് ആത്മഹത്യ ചെയ്‌തെന്നാണ് സാഹചര്യ തെളിവുകള്‍ വച്ച് അബുദാബി പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിഗമനത്തെ സാധൂകരിച്ചു. തുടര്‍ന്ന് ഹാരിസിന്റെ മൃതദേഹം മാര്‍ച്ച് 9 ന് നാട്ടിലെത്തിച്ച് കുന്ദമംഗലം ഈസ്റ്റ് മലയമ്മ ജുമാമസ്ജിദില്‍ കബറടക്കി. ഡെന്‍സിയുടെ മൃതദേഹം ചാലക്കുടി പള്ളിയിലും സംസ്‌കരിച്ചു. മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഹാരിസിന്റെ കുടുംബം പരാതി നല്‍കിയെങ്കിലും ഭീഷണികള്‍ക്ക് മുന്‍പില്‍ നിസഹായരായി.

ഷാബാ ഷരീഫ് വധക്കേസിലെ മുഖ്യപ്രതി നിലമ്പൂര്‍ കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫിന്റെ നിര്‍ദേശപ്രകാരം ഹാരിസിനെയും ഡെന്‍സിയെയും വധിച്ചതായി കൂട്ടാളികളുടെ വെളിപ്പെടുത്തലുകള്‍ വഴിത്തിരിവായി. ഹാരിസിന്റെ മാതാവ് സാറാബി, സഹോദരി ഹാരി ഫ എന്നിവരുടെ പരാതിയില്‍ കൊലക്കുറ്റത്തിന് നിലമ്പൂര്‍ പൊലീസ് കേസെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സാജു കെ.ഏബ്രഹാമിന്റെ അപേക്ഷ പ്രകാരം ഹാരിസിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കഴിഞ്ഞ ഓഗസ്റ്റ് 8ന് പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ലിസ ജോണിന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിദഗ്ദന്‍ ഡോ.ഉന്മേഷിന്റെ മേല്‍നോട്ടത്തില്‍ ഓഗസ്റ്റ് 25 ന് ആണ് ഡെന്‍സിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. അവശിഷ്ടങ്ങള്‍ രാസപരിശോധനക്ക് അയച്ചു. ഹാരിസിന്റെ കൈയിലെ മുറിവ് ആഴത്തിലുള്ളതാണെന്നും, സ്വയം മുറിച്ചതല്ലെന്നും റിപ്പോര്‍ട്ടിലെ സൂചന കൊലപാതകത്തിന് തെളിവാണ്. റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കേസ് അന്വേഷിക്കുന്ന സിബിഐ തിരുവനന്തപുരം യുണിറ്റിന് ഫയലിനൊപ്പം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പൊലീസ് കൈമാറി.

Related posts:

Leave a Reply

Your email address will not be published.