‘പഠിച്ച സര്‍വ്വകലാശാലയില്‍ വിസിയായി എത്താനായത് ഭാഗ്യം’വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാതെ ഡോ.മോഹനന്‍കുന്നുമ്മല്‍

1 min read

തിരുവനന്തപുരം;കേരള സര്‍വകലാശാലയുടെ താത്കാലിക വിസിയായി ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ ചുമതലയേറ്റു. സര്‍വകലാശാലാ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥര്‍ വിസിയ്ക്ക് സ്വീകരണം നല്‍കി. വി.പി.മഹാദേവന്‍ പിള്ളയുടെ നാലുവര്‍ഷ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ ചാന്‍സിലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് മോഹനന്‍ കുന്നുമ്മലിന് അധിക ചുമതല നല്‍കിയത്. ആരോഗ്യസര്‍വകലാശാല വിസിക്കെതിരെ മാത്രമാണ് ഗവര്‍ണര്‍ നടപടിയ്ക്ക് നോട്ടീസ് നല്‍കാത്തത്. ബിജെപിയോട് അടുപ്പമുള്ള ഡോ.മോഹനനെ 2019ല്‍ മൂന്നുപേരുടെ പാനലില്‍ നിന്ന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയ രണ്ടുപേരെ വെട്ടി ഗവര്‍ണറാണ് നിയമനം നല്‍കിയത്. വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാതിരുന്ന ഡോ.മോഹനന്‍ പഠിച്ച സര്‍വ്വകലാശാലയില്‍ തന്നെ വിസിയായി എത്താനായത് ഭാഗ്യമായി കരുതുന്നുവെന്ന് പറഞ്ഞു.

കേരള വിസിയുടെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ്, ഡോ. മോഹനനന്‍ കുന്നുമ്മലിന് പകരം ചുമതല നല്‍കിയത്. ഡോ. വി പി മഹാദേവന്‍ പിള്ളയായിരുന്നു കേരള സര്‍വകലാശാല വിസി. 2018 ഒക്ടോബര്‍ 24 നാണ് വി പി മഹാദേവന്‍ പിള്ള വൈസ് ചാന്‍സലറായി നിയമിതനായത്. ഗവര്‍ണര്‍ പി സദാശിവമാണ് വി പി മഹാദേവന്‍ പിള്ളയെ വി സിയായി നിയമിച്ചത്.

വിവാദങ്ങള്‍ക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വിഎസ് അച്യുതാനന്ദന്റെ വീട്ടിലെത്തി. രാവിലെയായിരുന്നു സന്ദര്‍ശനം . തിരുവനന്തപുരത്ത് പിഎംജിയില്‍ മകന്റെ വീട്ടിലെത്തിയ ഗവര്‍ണര്‍ വിഎസിന് പിറന്നാള്‍ ആശംസ അറിയിച്ചു. ആരോഗ്യകരമായ കാരണങ്ങളാല്‍ പൂര്‍ണ്ണ വിശ്രമത്തിലാണ് വിഎസ്. സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കുണ്ട്. കുടുംബാംഗങ്ങളെ ആശംസയറിയിച്ച ശേഷം ഗവര്‍ണര്‍ മടങ്ങി

Related posts:

Leave a Reply

Your email address will not be published.