വൈശാഖിനു കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി; അവസാന സല്യൂട്ട് നല്‍കി ഭാര്യയും മകനും
1 min readlകുഴൽമന്ദം: സിക്കിമിൽ ട്രക്ക് അപകടത്തിൽ മരിച്ച സൈനികൻ വൈശാഖിനു കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. വൈശാഖിന്റെ ഭാര്യ ഗീതയും മകൻ ഒരു വയസ്സുകാരൻ തൻവിക്കും വിശാഖിനു അവസാന സല്യൂട്ട് നല്‍കി.
മാത്തൂർ ചെങ്ങണിയൂർക്കാവ് പുത്തൻവീട്ടിൽ സഹദേവന്റെയും വിജയകുമാരിയുടെയും മകൻ വൈശാഖിന്റെ (27) മൃതദേഹം 25നു രാത്രി ഒൻപതരയോടെയാണു വീട്ടിലെത്തിച്ചത്. പൊതുദർശനത്തിനു ശേഷം തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്‌കാരം നടത്തി.
ഇന്നലെ രാവിലെ സൈനിക വാഹനത്തിൽ മാത്തൂർ ചുങ്കമന്ദം എയുപി സ്‌കൂളിൽ പൊതുദർശനത്തിനു കൊണ്ടുവന്ന മൃതദേഹത്തിൽ സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി കെ. കൃഷ്ണൻകുട്ടി പുഷ്പചക്രമർപ്പിച്ചു. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എം.ബി.രാജേഷും ജില്ലാ കലക്ടർക്കു വേണ്ടി എഡിഎം കെ.മണികണ്ഠനും വാളയാർ അതിർത്തിയിൽ ആദരാഞ്ജലി അർപ്പിച്ചു.
23 നാണ് വടക്കൻ സിക്കിമിലെ സേമയിൽ സൈനിക ട്രക്ക് നിയന്ത്രണം തെറ്റി താഴ്ചയിലേക്കു മറിഞ്ഞ് വൈശാഖ് ഉൾപ്പെടെ 16 പേർ മരിച്ചത്. രണ്ടരമാസം മുൻപു പഞ്ചാബിൽ നിന്നു സിക്കിമിലേക്കു സ്ഥലംമാറ്റം കിട്ടിയപ്പോഴാണു വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. പഞ്ചാബിൽ നിന്നു കുടുംബത്തോടൊപ്പം നാട്ടിലെത്തിയ വൈശാഖ് മകന്റെ ഒന്നാം പിറന്നാളും ഓണവും ആഘോഷിച്ച ശേഷം ഒറ്റയ്ക്കാണ് അന്നു മടങ്ങിയത്. ഇന്നലെ വൈകിട്ട് സ്പീക്കർ എൻ.എം.ഷംസീർ വൈശാഖിന്റെ വസതിയിലെത്തിയിരുന്നു.