ബിക്കിനി ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ അസിസ്റ്റന്റ് പ്രഫസറെ കോളജില്‍നിന്നു പുറത്താക്കി.

1 min read

കൊല്‍ക്കത്ത: ബിക്കിനി ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ അസിസ്റ്റന്റ് പ്രഫസറെ കോളജില്‍നിന്നു പുറത്താക്കി. സെന്റ് സേവ്യേഴ്‌സ് കോളജിലാണു സംഭവം. അധ്യാപികയുടെ ബിക്കിനി ചിത്രങ്ങള്‍ തന്റെ മകന്‍ നോക്കുന്നതു കണ്ടുവെന്ന് ഒരു വിദ്യാര്‍ഥിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണു നടപടിയെന്നാണു റിപ്പോര്‍ട്ട്.

ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പിതാവിന്റെ രേഖാമൂലമുള്ള പരാതിയെ തുടര്‍ന്നു തന്നോടു ജോലി രാജിവയ്ക്കാന്‍ കോളജ് അധികൃതര്‍ നിര്‍ബന്ധിച്ചതായി അധ്യാപിക ആരോപിച്ചു. ആരോപണങ്ങള്‍ നിഷേധിച്ച സെന്റ് സേവ്യേഴ്‌സ് കോളജ്, അധ്യാപിക സ്വമേധയാ വിരമിക്കുകയായിരുന്നു എന്ന് അവകാശപ്പെട്ടു.

സമൂഹമാധ്യമങ്ങളിലെ പ്രചാരണമനുസരിച്ചു ബി.കെ.മുഖര്‍ജി എന്നയാളാണ് അധ്യാപികയ്‌ക്കെതിരെ പരാതി നല്‍കിയത്. ‘അടുത്തിടെ, എന്റെ മകന്‍ അവന്റെ കോളജിലെ വനിതാ അസിസ്റ്റന്റ് പ്രഫസറുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നോക്കിയിരിക്കുന്നതു കാണാനിടയായി. പൊതുസമൂഹത്തിന്റെ ശ്രദ്ധ നേടാനായി ലൈംഗിക പ്രദര്‍ശനം ലക്ഷ്യമിട്ടുള്ള ചിത്രങ്ങളായിരുന്നു അതെല്ലാം. ഉള്‍വസ്ത്രങ്ങള്‍ മാത്രമിട്ട് ഒരു അധ്യാപിക ചിത്രമെടുക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും രക്ഷിതാവ് എന്ന നിലയില്‍ എനിക്കു വളരെയേറെ നാണക്കേടുണ്ടാക്കി.

പൊതുമര്യാദയില്ലാതെയും പ്രദര്‍ശനവസ്തുവായും സ്ത്രീശരീരത്തെ ദൃശ്യവല്‍ക്കരിച്ചതു കാണാതിരിക്കാന്‍ ഞാന്‍ മകനെ തടഞ്ഞു. ആ ചിത്രങ്ങള്‍ അശ്ലീലവും അസഭ്യവും 18 വയസ്സുകാരനായ വിദ്യാര്‍ഥിക്കു യോജിക്കാത്തതുമാണ്. വളരെ കുറച്ചു വസ്ത്രത്തില്‍ ശരീരം സ്വയം പ്രദര്‍ശിപ്പിക്കുന്ന അവന്റെ അധ്യാപികയെ കാണുകയെന്നതു ശരിയായ കാര്യമാണോപരാതിയില്‍ പിതാവ് ചൂണ്ടിക്കാട്ടി.

പരാതിക്കു പിന്നാലെ അധ്യാപികയെ കോളജ് അധികൃതര്‍ ചര്‍ച്ചയ്ക്കു വിളിപ്പിച്ചു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ചില ചിത്രങ്ങളും പരാതിക്കൊപ്പം അധികൃതര്‍ കാണിച്ചു. സര്‍വകലാശാലയുടെ സല്‍പ്പേരിനു കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ച് ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. സംഭവത്തിനുശേഷം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും അധ്യാപിക പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published.