അനുമതിയില്ലാതെ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനം; ഏഴ് പേര്‍ക്കെതിരെ കേസ്,

1 min read

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്തിന് സമീപം ബാലന്‍പിള്ള സിറ്റിയില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബാലന്‍പിള്ളസിറ്റി ഇടത്തറമുക്ക് സ്വദേശികളായ ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

അനുമതിയില്ലാതെ പ്രകടനം നടത്തല്‍, സംഘം ചേരല്‍, പൊതുസ്ഥലത്ത് ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നെടുങ്കണ്ടം പൊലീസാണ് കേസെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെയാണ് ഇവര്‍ പ്രകടനം നടത്തിയത്. ദൃശ്യങ്ങള്‍ പരിശോധിച്ച് പങ്കെടുത്ത ആളുകളെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

അതിനിടെ, പോപ്പുലര്‍ ഫ്രണ്ട് നിരോധത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. യുഎപിഎ നിയമനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ എസ്പിമാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും അധികാരം നല്‍കി കൊണ്ടാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഡിജിപി വിശദമായ സര്‍ക്കുലര്‍ പുറത്തിറക്കും. പിഎഫ്‌ഐ ഓഫീസുകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഇന്ന് തുടങ്ങും. സംസ്ഥാനത്ത് കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ് ആയിരിക്കും ആദ്യം സീല്‍ ചെയ്യുന്നത്. മിക്ക ഓഫീസുകളും ആള്‍ ഇല്ലാത്ത അവസ്ഥയില്‍ ഒഴിഞ്ഞ് കിടക്കുകയാണ്.

അതേസമയം, പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ സുരക്ഷ തുടരും. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ അടക്കമുള്ള മേഖലകളില്‍ നിരീക്ഷണം തുടരും. നിരോധനത്തിന്റെ തുടര്‍ നടപടികളും സംസ്ഥാനങ്ങളില്‍ ഇന്ന് ഉണ്ടാകും. ആസ്തികള്‍ കണ്ട് കെട്ടുന്നതും ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കുന്നതും പലയിടങ്ങളിലും ആരംഭിച്ചിട്ടുണ്ട്. അതേസമയം, നിരോധനത്തിന് ശേഷമുള്ള സംഘടനയിലെ നേതാക്കളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ കേന്ദ്രം പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങളടക്കവും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കും.

Related posts:

Leave a Reply

Your email address will not be published.