തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച് കഞ്ചാവുമായി പാലക്കാട് സ്വദേശി അറസ്റ്റില്‍

1 min read

പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട തുടരുന്നു. ആര്‍പിഎഫും എക്‌സൈസ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ രണ്ട് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയില്‍. തച്ചമ്പാറ കാരാകുറുശ്ശി വാഴേമ്പുറം സ്വദേശി പാറശ്ശേരി വീട്ടില്‍ ഹംസ മകന്‍ ഷാനവാസിനെ (40) ആണ് രണ്ട് കിലോ 400 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.

തച്ചമ്പാറ, കാരാകുറുശ്ശി കേന്ദ്രീകരിച്ച് സ്‌കൂള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്പന വ്യാപകമാണെന്ന് പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എക്‌സൈസിന് ആന്ധ്രപ്രദേശില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വില്പന നടത്തുന്ന ആളെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് എക്‌സൈസ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌കോഡും പാലക്കാട് ആര്‍ പി എഫ്ഉം സൈബര്‍ സെല്ലും സംയുക്തമായി നടത്തിയ വിദഗ്ധമായ നീക്കത്തിനൊടുവിലാണ് പ്രതി വലയിലായത്.

ഷോള്‍ഡര്‍ ബാഗില്‍ തുണികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ഷാനവാസ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കഞ്ചാവ് വാങ്ങി ട്രെയിനില്‍ വിജയവാഡയിലാണ് ഷാനവാസ് ആദ്യം എത്തിയത്. അവിടെ നിന്ന് കേരള എക്‌സ് പ്രസില്‍ കോയമ്പത്തൂരില്‍ ഇറങ്ങി. പിന്നീട് കോയമ്പത്തൂര്‍ കണ്ണൂര്‍ പാസഞ്ചറില്‍ കയറി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. സ്റ്റേഷനില്‍ നിന്നും തച്ചമ്പാറയിലേക്ക് പോകുന്നതിനായി പുറത്തിറങ്ങിയ പ്രതിയെ എക്‌സൈസും ആര്‍പിഎഫും വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. മറ്റു ജില്ലകളില്‍ ഷാനവാസിനെതിരെ സമാനമായ കേസുകളുണ്ടോ എന്നും കഞ്ചാവ് കടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും എക്‌സൈസ് പരിശോധിക്കുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.