ലീഗ് അപ്പുറത്തോ ഇപ്പുറത്തോ
1 min readസി.പി.എം ബന്ധം; ലീഗ് അണികളില്‍ കണ്ഫ്യൂഷന്
മുസ്ലിംലീഗ് സി.പി.എമ്മിന്റെ കൂടെ പോകുമോ. അതോ യു.ഡി.എഫില്‍ ഉറച്ചു നില്‍ക്കുമോ. ലീഗിലെ അണികള്‍ക്ക് ഇക്കാര്യത്തില്‍ ഒരുറപ്പുമില്ല. പല നേതാക്കളും പല തട്ടിലാണ്. ട്രെന്‍ഡ് കണ്ടിട്ട് ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ലീഗ പതുക്കേ ഇടതുപാളയത്തിലേക്ക് പോകുമെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ അതൊന്നും സമ്മതിച്ചു തരാന്‍ ലീഗ് നേതൃത്വം ഒരുക്കമല്ല.
ഇതിന് മുമ്പും ലീഗ് സി.പി.എമ്മിനോടൊപ്പം കൂടിയിട്ടുണ്ട്. 1967ല്‍. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പ് ലീഗിലെ ഒരു വിഭാഗം സി.പി.എമ്മിന്റെ കൂടെ കൂടി. പ്രമുഖനായ ബാഫക്കി തങ്ങള്‍ ഉള്‍പ്പെടെ. അവര്‍ അഖിലേന്ത്യാ ലീഗായി. പിന്നെ അവരെല്ലാം ലീഗിലേക്ക് തിരിച്ചുകയറി. പിന്നെ രാമജന്മഭൂമി ബാബരി മസ്ജിദ് പ്രശ്നത്തോടെയാണ് ലീഗ് പിന്നെയും പിളരുന്നത്. കോണ്‍ഗ്രസുമായുള്ള സഖ്യം വിടണമെന്ന് ഇബ്രാഹിം സുലൈമാന്‍ സേട്ട് വരെ പറഞ്ഞു. പക്ഷേ കേരള ഘടകത്തിന് കോണ്‍ഗ്രസിനെ വിടാന്‍ മടിയായിരുന്നു. അന്ന് ഒരു സി.പി.എം വിരുദ്ധ രാഷ്ട്രീയമാണ് ലീഗ് അനുവര്‍ത്തിച്ചിരുന്നത്. വിമതരാകട്ടെ സി.പി.എം നിബന്ധനയ്ക്ക് വിധേയമായി മുസ്ലിം എന്ന വാക്കില്ലാതെ ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) എന്ന പേര് സ്വീകരിച്ചു. ആ ഐ.എന്‍.എല്‍ ഇപ്പോഴും ഇടതുമുന്നണിയോടൊപ്പമുണ്ട്. മന്ത്രിയുമുണ്ട്. ഇടയ്ക്ക് മുന്നണിയിലുണ്ടാവും. ഇടയ്ക്ക് അനൗദ്യോഗിക അംഗമായിരിക്കും ഐ.എന്‍.എല്‍.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അത്ര ശക്തമല്ലാത്തതും സി.പി.എം മുസ്ലീം അനുകൂല സമീപനം സ്വീകരിക്കുന്നതുമൊക്കെ ലീഗിനെ മാറ്റിചിന്തിപ്പിക്കുകയാണ്. ഇ.എം.എസിന്റെ കാലത്തെ സി.പി.എം ശരിഅത്തിനും മുസ്ലിം സമുദായത്തിലെ പിന്തിരപ്പന്‍ നിലപാടുകള്‍ക്കും എതിരായിരുന്നു. ശരിഅത്തിനെ എതിര്‍ക്കുകയും മുസ്ലിം വ്യക്തിനിയമത്തില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെടുകയും ചെയ്തതോടെ ഇ.എം.എസിനെയും സി.പി.എമ്മിനെയും ലീഗ് ശക്തമായി എതിര്‍ക്കാന്‍ തുടങ്ങി. ഏകീകൃത സിവില്‍ നിയമത്തിനനുകലൂമായി സി.പി.എം നിലപാട് സ്വീകരിച്ചപ്പോള്‍ ഒന്നും കെട്ടും രണ്ടും കെട്ടും ഇ.എം.എസിന്റെ ഓളേം കെട്ടും എന്നായിരുന്നു ലീഗിന്റെ മുദ്രാവാക്യം.
ഇപ്പോള്‍ സി.പി.എം മാറി. തട്ടത്തിന്റെ കാര്യത്തിലായായും സിവില്‍ നിയമത്തിന്റെ കാര്യത്തിലായാലും സുന്നികളുടെ ആധികാരിക സംഘടനയായ സമസ്ത് കേരള ജം ഇയ്യത്തുല്‍ ഉലമയുടെ നിലപാട് തന്നെയാണ് സി.പി.എമ്മിനും. ന്യൂനപക്ഷ വോട്ടിലാണ് അവരുടെ കണ്ണ്. അതുകൊണ്ടാണ് ഇസ്രയേലില്‍ കടന്ന് ഭീകരത കാട്ടിയ ഹമാസിനനുകൂലമായി സി.പി.എം റാലി സംഘടിപ്പിച്ചത്. റാലിയിലേക്ക് അവര്‍ ലീഗിനെ ക്ഷണിക്കുകയും ചെയ്തു. ലീഗ് റെഡി എന്നു പറഞ്ഞതുമാണ്. എന്നാല്‍ അവസാന നിമിഷം ലീഗ് മനസ്സില്ലാ മനസ്സോടെ പിന്മാറുകയായിരുന്നു. ഒരുപക്ഷേ യു.ഡി.എഫില്‍ നില്ക്കുന്നതുവരെ പരസ്യമായി സി.പി.എമ്മുമായി വേദി പങ്കിടേണ്ട എന്നു കരുതിയിട്ടാവും. അതുകൊണ്ട് തന്നെയാണ് സി.പി.എമ്മിന്റെ എം.വി രാഘവന് അനുസ്മരണത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും അവസാന നിമിഷം കു്ഞ്ഞാലിക്കുട്ടി പിന്മാറിയതും. ശരിക്കും ലീഗിനെ കുരുക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു സി.പി.എം എം.വി രാഘവന് അനുസ്മരണം നടത്തിയത്. സി.പി.എമ്മിനെതിരെ പടവെട്ടിയ നേതാവായിരുന്നു എം.വി.ആര്. സി.പി.എമ്മാകട്ടെ എം.വി.ആറിനെ പല തവണ കൊല്ലാന്‍ വരെ ശ്രമിച്ചു. ജീവിച്ചിരിക്കുമ്പോള്‍ എം.വി.ആര് സി.പി.എമ്മിന്റെ കൂടെ പോയിരുന്നില്ല. അവരെ എതിര്ത്തുകൊണ്ടോയിരുന്ന ആളാണ്. സി.പി.എമ്മിന് എംവി.ആര് അനുസ്മരണം നടത്തേണ്ട കാര്യമുണ്ടായിരുന്നില്ല. ലീഗ് വലയിലാക്കാനുള്ള ശ്രമം മാത്രമായിരുന്നു അത്.
ഏതായാലും സമസ്ത ഇപ്പോള്‍ ലീഗിനേക്കാള്‍ സി.പി.എമ്മിന്റെ കൂടയാണ്. നേരത്തെ എ.പി സുന്നികളാണ് സി.പി.എമ്മിന്റെ കൂടെ. ഇപ്പോള്‍ ഇ.കെസുന്നിയയെും വശത്താക്കി. ഇനി ലീഗിന് നില്ക്കക്കള്ളിയില്ല.
പക്ഷേ ലീഗ് സി.പി.എമ്മിന്റെ കൂടെ പോകുന്നില്ല. എന്നാല്‍ ചില ലീഗ് നേതാക്കള്‍ സിഗ്നലുകള്‍ നല്‍കുന്നുണ്ട്. കേരള ബാങ്കില്‍ ജില്ലാ ബാങ്കുകളെ ലയിപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്തവരാണ് മുസ്ലിം ലീഗ്. ലീഗ് നിയന്ത്രണത്തിലുള്ള മലപ്പുറം ജില്ലാ ബാങ്കും ഇതിനെതിരെ നിലപാടുമെടുത്തു. ലയനത്തിനെതിരെ ലീഗ് നേതാവിന്റെ കേസുമുണ്ട്്. എന്നാല്‍ ഇപ്പോള്‍ ലീഗ് നേതാവും എം.എല്‍.എയുമായ അബ്ദുള്‍ ഹമീദ് കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം സ്വീകരിക്കുകയാണ്. ഒരു ഭാഗത്ത് കേരള ബാങ്കിനെതിരെ കേസ്, മറുഭാഗത്ത ് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം. ലീഗ് അണികള്‍ക്ക് ഇതൊന്നും വിശ്വാസമാകുന്നില്ല.
അബ്ദുള്‍ ഹമീദിനെതിരെ പരാതിയുമായി ചില ലീഗ് പ്രവര്‍ത്തകര്‍ നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. ഒരു കാലത്ത് സമസ്ത ലീഗ് പറയുന്നതുപോലെയായിരുന്നു. ലീഗ ്സമസ്ത പറയുന്നതുപോലെയും. എന്നാല്‍ ഇന്നത് മാറി.
സി.പി.എമ്മിന്റെ നവകേരള സദസ്സ് ബഹിഷ്കരിക്കാന്‍ ലീഗ് തീരുമാനിച്ചപ്പോള്‍ കാസര്‍കോടെ ലീഗ് സംസ്ഥാന കൗണ്‍സിലര്‍ എന്‍.എ അബൂബ്ക്കര് ഹാജി നവകേരള സദസ്സില്‍ ഹാജരാകുന്നു. ഇ.ടി മുഹമ്മദ് ബഷീറിനെ പോലുള്ള നേതാക്കള്‍ സി.പിഎമ്മുമായി കൂടണമെന്ന അഭിപ്രായക്കാരാണ്. മുന്‍ അഖിലേന്ത്യാ ലീഗാണ് ഇ.ടി.
എന്നാല്‍ സി.പി.എമ്മുമായി കൂടുന്നതിനെതിരെ ലിഗ് മുന്‍ ജനറല്‍ സെക്രടട്റി കെ.പി.എ മജീദ് തന്നെ പരസ്യമായി ഫെയ്സ് ബുക്ക് കുറിപ്പിടുന്നു. പാണക്കാട് പൂക്കോയ തങ്ങളുടെ വാക്കുകളെ ഉദ്ധരിച്ചാണ് മജീദിന്റെ പോസ്റ്റ്. അതിങ്ങനെ…
കമ്യൂണിസത്തോടുള്ള നിലപാട് 1974ല്‍ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ പറഞ്ഞിട്ടുണ്ട്. മുസ്ലിംലീഗിലെ ഒരുപറ്റം ആളുകള്‍ കമ്യൂണിസ്റ്റുകാരന്റെ ആലയിലേക്ക് ഓടുന്ന ദൗര്‍ഭാഗ്യകരമായ കാലമായിരുന്നു അത്. മഹാനായ പൂക്കോയ തങ്ങള്‍ രോഗവുമായി മല്ലിടുകയായിരുന്നു. ബോംബെയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളെ ഉദ്ധരിച്ച് കൊണ്ടായിരുന്നു പാണക്കാട്ടെ തങ്ങളുടെ പ്രഖ്യാപനം.
തങ്ങളുടെ വാക്കുകള്‍ ഇങ്ങനെയാണ്. ”അതിന് എന്നെ കിട്ടില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടുകൂടാന്‍ മരണം വരെ എന്നെ കിട്ടില്ല. മരിക്കുന്നതിന് മുമ്പ് ബാഫഖി തങ്ങള്‍ എന്നോട് പറഞ്ഞിരുന്നു. പൂക്കോയാ, മരണം വരെ നമ്മളിനി മാര്‍ക്സിസ്റ്റുമായി കൂട്ടില്ല. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ. എന്റെ പ്രാര്‍ത്ഥനയും അതാണ്. ബാഫഖി തങ്ങളുടെ ആജ്ഞയാണ്, അദ്ദേഹത്തിന്റെ അഭിലാഷമാണ് ഞാന്‍ നടപ്പാക്കിയത്.”
പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്റെ ശക്തിയാണ്. അത് തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. മുസ്ലിംലീഗിനെയും യു.ഡി.എഫിനെയും ദുര്‍ബലപ്പെടുത്താനുള്ള ഊഹാപോഹങ്ങളിലും വ്യാജ വാര്‍ത്തകളിലും ആരും വഞ്ചിതരാകരുത്. അതങ്ങനെ.
ഏതായാലും ലീഗ് ഇടതുമുന്നണിയിലേക്ക് തന്നെ എന്ന നിലപാടിലേക്കാണ്. അതിന് രാജ്മോഹന്‍ ഉണ്ണിത്താന് മാര്‍ എത്ര കുറി മയച്ചാലും ഹമാസ് ഭീകരരെ ന്യായികരിച്ചാലും കാര്യമുണ്ടാകില്ല.