പൊലീസെന്ന വ്യാജേനയെത്തി ബസ് യാത്രക്കാരനില്‍ നിന്ന് 1.5 കോടി കവര്‍ന്ന കേസ്; മുഴുവന്‍ പ്രതികളും പിടിയില്‍

1 min read

വയനാട്: തിരുനെല്ലിയില്‍ സ്വകാര്യ ബസ് തടഞ്ഞ് നിര്‍ത്തി യാത്രക്കാരനില്‍ നിന്നും ഒന്നരക്കോടിയോളം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ 3 പ്രതികള്‍ കൂടി പിടിയിലായി. കോഴിക്കോട് സ്വദേശികളായ ജംഷീദ്, മന്‍സൂര്‍, മലപ്പുറം സ്വദേശി ഷഫീര്‍ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്ത് നിന്നാണ് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 4 പ്രതികളെ കര്‍ണാടക മാണ്ഡ്യയില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.

ഒക്ടോബര്‍ 5 ന് പുലര്‍ച്ചെയാണ് 7 അംഗ സംഘം ഇന്നേവയിലെത്തി സ്വകാര്യ ബസ് യാത്രക്കാരന്റെ കൈയില്‍ നിന്നും ഒന്നരക്കോടി രൂപ കവര്‍ച്ച നടത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവയില്‍ പൊലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ചിരുന്നു. ഇന്നോവയിലെത്തിയ സംഘം ബസ് തടഞ്ഞ് നിര്‍ത്തിയാണ് തിരൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നും ഒരു കോടി നാലപ്പത് ലക്ഷം രൂപ കവര്‍ന്നത്.

വയനാട് സ്വദേശികളായ സുജിത്ത്, ജോബിഷ്, എറണാകുളം സ്വദേശി ശ്രീജിത്ത് വിജയന്‍, കണ്ണൂര്‍ സ്വദേശി സക്കീര്‍ ഹുസൈന്‍ എന്നിവരെ നേരത്തെ കര്‍ണാടക മാണ്ഡ്യയില്‍ നിന്നും മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് മൂന്ന് പേരെ കൂടി കണ്ടെത്താന്‍ കഴിഞ്ഞത്. മാണ്ഡ്യയില്‍ നിന്നും ക്രിമിനല്‍ സംഘത്തെ സാഹസികമായി കീഴടക്കുന്നതിനിടെ തിരുനെല്ലി സി.ഐ പി.എല്‍ ഷൈജുവിന് നേരെ കാര്‍ കയറ്റിയിറക്കാന്‍ ശ്രമമുണ്ടായി.

ഒക്ടോബര്‍ 5 ന് പുലര്‍ച്ചെ നാല് മണിയോടെ പൊലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ച ഇന്നോവയിലെത്തിയ ഏഴംഗ സംഘം സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി ബസ് യാത്രക്കാരനായ തിരൂര്‍ സ്വദേശിയില്‍ നിന്നും ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ കവര്‍ന്നതായാണ് പരാതി. തിരുനെല്ലി തെറ്റ് റോഡിന് സമീപത്ത് വെച്ച് വെളുത്ത ഇന്നോവ കാറിലെത്തിയ സംഘം ബസ് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. കാറില്‍ വന്നവര്‍ കഞ്ചാവ് പിടികൂടാന്‍ വന്ന പൊലീസ് ഉദ്യോഗസ്ഥരാണെന്നാണ് മറ്റ് യാത്രക്കാരോട് പറഞ്ഞത്. ബെംഗലുരുവില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരന്റെ പണമാണ് നഷ്ടമായത്.

Related posts:

Leave a Reply

Your email address will not be published.