നെടുമുടി വേണുവിന്റെ വേര്‍പാടിന് ഒരു വര്‍ഷം.

1 min read

മലയാളം തിരിഞ്ഞുനോക്കുമ്പോള്‍ ദു:ഖഭാരവും നഷ്ടബോധവും നിറഞ്ഞ ദിവസമാണ് ഒക്ടോബര്‍ 11. അരങ്ങില്‍ അഭിനയത്തിന്റെ മാറ്റുരച്ച് മിനുക്കിയെടുത്ത് വെള്ളിത്തിരയില്‍ പ്രകാശിച്ച് ഇതിഹാസതുല്യനായി മാറിയ നെടുമുടി വേണു 2021 ഒക്ടോബര്‍ 11നാണ് വേഷം അഴിച്ചുവച്ചത്. ഒട്ടനവധി വിസ്‌യകരമാം കഥാപാത്രങ്ങള്‍ ഊഴം കാത്തുനില്‍ക്കുമ്പോഴായിരുന്നു നെടുമുടി വേണുവിന്റെ മരണം. അവസാന കാലത്തോളം അഭിനയത്തില്‍ ജീവിച്ചുതീര്‍ത്ത നടനായിരുന്നു നെടുമുടി വേണു.

നാടകത്തില്‍ ‘അവനവന്‍ കടമ്പ’ ആയിരുന്നു നെടുമുടി വേണുവിനെ കലാലോകത്ത് ആദ്യം ശ്രദ്ധേയനാക്കിയത്. കാവാലത്തിന്റെ കളരിയില്‍ തെളിഞ്ഞ അഭിനയം വെള്ളിത്തിരയിലേക്ക് എത്തിച്ചത് ‘തമ്പി’ലൂടെ അരവിന്ദനായിരുന്നു. ഭരതന്‍ ‘ആരവ’ത്തിലേക്കും ‘തകര’യെന്ന ചിത്രത്തിലേക്കും നെടുമുടി വേണുവിനെ ക്ഷണിച്ചപ്പോള്‍ മലയാളത്തിന്റെയും രാശി മാറുകയായിരുന്നു. ലളിതമായ സ്വാഭാവിക അഭിനയത്തിന്റെ മറ്റൊരു മാതൃക പ്രേക്ഷകര്‍ തിയറ്ററുകളില്‍ കാണുകയായിരുന്നു നെടുമുടി വേണുവിലൂടെ.

കാലത്തിനും കഥാസന്ദര്‍ഭങ്ങള്‍ക്കും അനുസൃതമായി സ്വയം പുതുക്കി അഭിനയജീവിതം തുടര്‍ന്ന നെടുമുടി വേണു ഇന്നോളമുള്ള മലയാള സിനിമാ ചരിത്രത്തിന്റെ താളുകളില്‍ ഭൂരിഭാഗം പേജിലും തന്നെ അടയാളപ്പെടുത്തിയിട്ടാണ് മറഞ്ഞത്. മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി നെടുമുടി വേണു. പ്രത്യേക പരാമര്‍ശവും മികച്ച വിവരണത്തിനും ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മൂന്ന് വര്‍ഷം മികച്ച നടനായ നെടുമുടി രണ്ട് തവണ മികച്ച രണ്ടാമത്തെ നടനുമായി. സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മരിക്കുന്ന കാലം വരേയും അഭിനയത്തില്‍ അദ്ദേഹം സജീമായിരുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. മരണശേഷം പ്രധാനപ്പെട്ട നാല് ചിത്രങ്ങളാണ് നെടുമുടി വേണു അഭിനയിച്ചതായി പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ നായകനായ ‘നെയ്യാറ്റിന്‍കര ഗോപാന്റെ ആറാട്ടും’ മരക്കാര്‍: അറബിക്കടലിന്റെ സിംഹവും’ മമ്മൂട്ടിയുടെ ‘ഭീഷ്മ പര്‍വ്വവും ‘പുഴുവും’.

ആലപ്പുഴ ജില്ലയിലെ നെടുമുടിയാണ് അദ്ദേഹത്തിന്റെ ജന്മദേശം. സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പി കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനാണ്. നെടുമുടിയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്!കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ആലപ്പുഴ എസ് ഡി കോളേജില്‍ പഠിക്കുന്ന കാലത്ത് സംവിധായകന്‍ ഫാസിലുമായുണ്ടായ സൗഹൃദം നടനെന്ന നിലയില്‍ നെടുമുടി വേണുവിന്റെ സിനിമ ജീവിതത്തില്‍ നിര്‍ണായകമായി മാറിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.