സിദ്ധാർത്ഥിന്റെ കൊലയാളികളെ സിപിഎം സംരക്ഷിക്കുന്നു: കെ.സുരേന്ദ്രൻ

1 min read

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐ ഗുണ്ടകളുടെ വിചാരണ കോടതിയിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോകത്തിന് മുമ്പിൽ കേരളത്തെ നാണംകെടുത്തിയ കേസ് ഗൗരവമായല്ല പൊലീസ് അന്വേഷിക്കുന്നത്. സംഭവത്തിൽ എസ്എഫ്ഐയ്ക്ക് പങ്കില്ലെന്ന മന്ത്രി പി.രാജീവിന്റെ പ്രസ്താവന കേസ് അട്ടിമറിക്കാൻ വേണ്ടിയാണെന്ന് വ്യക്തമാണ്. കോളേജ് ഡീനും വാർഡനും ഉൾപ്പെട്ട ജീവനക്കാർ പ്രതികളെ സഹായിച്ചിട്ടും അവർക്കെതിരെ നടപടിയെടുക്കാത്തത് ദുഹൂഹമാണ്. വെള്ളം പോലും കൊടുക്കാതെ വാരിയെല്ലുകൾ തകർത്ത് താലിബാൻ മോഡലിൽ മണിക്കൂറുകളോളം കെട്ടിയിട്ട് വിചാരണ ചെയ്താണ് എസ്എഫ്ഐക്കാർ സിദ്ധാർത്ഥിനെ ക്രൂരമായി കൊല ചെയ്തത്. അവർക്ക് അതിന് ഇടതുപക്ഷക്കാരായ അധികൃതരുടെ പിന്തുണ ലഭിച്ചെന്നത് സിപിഎമ്മിന്റെ ചോരക്കൊതിയൻ സമീപനത്തിന് തെളിവാണ്. അധികൃതർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം. എസ്എഫ്ഐ ആഗോള ഭീകരവാദ സംഘടനകളെ മാതൃകയാക്കുകയാണ്. കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന് ഇൻതിഫാദ് എന്ന പേര് നൽകിയത് ഇതിന് ഉദാഹരണമാണ്. പശ്ചിമേഷ്യൻ ഭീകരവാദ സംഘടനയെ പിന്തുണയ്ക്കുന്ന എസ്എഫ്ഐ ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. സിദ്ധാർത്ഥ് എസ്എഫ്ഐക്കാരനായിരുന്നുവെന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹത്തിന്റെ വീടിന് മുമ്പിൽ ഡിവൈഎഫ്ഐ ഫ്ലക്സ് വെച്ചത് മനുഷ്യത്വരഹിതമായ കാര്യമാണ്. ഫ്ലക്സ് എടുത്ത് മാറ്റാൻ സിദ്ധാർത്ഥിന്റെ പിതാവ് ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാവാതിരുന്ന ഡിവൈഎഫ്ഐ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണ്. കൊലപ്പെടുത്തിയ ശേഷവും സിദ്ധാർത്ഥിനെ വേട്ടയാടുന്ന സമീപനമാണ് സിപിഎം കൈകക്കൊള്ളുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.