മമ്മിയുമായി പ്രണയത്തില്‍; 800 വര്‍ഷം പഴക്കമുള്ള ‘മമ്മി’യെ ബാഗില്‍ സൂക്ഷിച്ച് യുവാവ്

1 min read

പെറു : ‘വീട്ടില്‍ ജുവാനിറ്റ എനിക്കൊപ്പം മുറിയിലായിരുന്നു, എന്റെ കൂടെയാണ് ഉറങ്ങാറ്. ഞാന്‍ അവളെ ശുശ്രൂഷിക്കും” ഇരുപത്തിയാറുകാരനായ ബെര്‍മെജോ പറയുന്നത് കാമുകിയെയോ പ്രണയിനിയെയോ കുറിച്ചല്ല. 800 വര്‍ഷത്തോളം പഴക്കമുള്ള മമ്മിയെപ്പറ്റിയാണ്.

പെറുവിലാണ് സംഭവം. നൂറ്റാണ്ടുകള്‍ പ്രായമുള്ള മമ്മിയെ പോലീസ് കണ്ടെത്തുന്നത് ഫുഡ് ഡെലിവറി ബോയി ആയി ജോലിചെയ്യുന്ന ജൂലിയോ സീസര്‍ ബെര്‍മെജോയുടെ ബാഗില്‍ നിന്നാണ്. കഴിഞ്ഞ മൂന്നു ദശാബ്ദമായി തന്റെ വീട്ടില്‍ മമ്മിയുണ്ടെന്നാണ് യുവാവ് പറയുന്നത്. അച്ഛനാണ് മമ്മിയെ വാങ്ങിയതെന്നും വെളിപ്പെടുത്തുന്നു. പിന്നാലെ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. താന്‍ ‘ജുവാനിറ്റ’ എന്നാണ് മമ്മിയെ വിളിക്കുന്നതെന്നും ആത്മീയപ്രണയിനിയാണെന്നുമാണ് ബെര്‍മെജോ പറയുന്നത്.

മമ്മിയെക്കുറിച്ച് യുവാവ് സംസാരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ തരംഗമാണ്. എന്നാല്‍, പെറു തലസ്ഥാനമായ ലിമയുടെ 1300 കിലോമീറ്റര്‍ തെക്കുകിഴക്കായി പുനൊയില്‍ പ്രീ ഹിസ്പാനിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന 45കാരന്റെ മമ്മിയാണിതെന്നാണ് സാംസ്‌കാരിക മന്ത്രാലയം പറയുന്നത്. മമ്മിയുടെ ജനനേന്ദ്രിയം ബാന്‍ഡേജിനാല്‍ മറച്ചതിനാലാണ് പെണ്‍ശരീരമാണെന്ന് തെറ്റിദ്ധരിച്ചത്.

നഗരത്തിലെ ഒരു പാര്‍ക്കില്‍ ശനിയാഴ്ച പോലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് ബെര്‍മെജോയുടെ ഡെലിവറി ബാഗ് പരിശോധിച്ചതും മമ്മി പിടിയിലായതും. മമ്മിയെ വില്‍ക്കാന്‍ ശ്രമിക്കുകയാണെന്ന പോലീസിന്റെ ആരോപണം യുവാവ് നിഷേധിച്ചു.

ചരിത്രാന്വേഷികള്‍ക്കും പുരാവസ്തുഗവേഷകര്‍ക്കും ഏറെ പ്രിയങ്കരമായ പ്രദേശമാണ് ഫോസിലുകളാല്‍ സമ്പന്നമായ പെറുവിന്റെ പലഭാഗങ്ങളും. മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹങ്ങള്‍ സ്വാഭാവികമായോ മനഃപൂര്‍വമായോ സംരക്ഷിക്കുന്നതാണ് മമ്മികള്‍.

Related posts:

Leave a Reply

Your email address will not be published.