പിണറായിയുടെ കൈകള്‍ ശുദ്ധമല്ലെന്ന് കുഴല്‍നാടന്‍; വീണയെ SFIO പൊക്കുമോ?

1 min read

കരിമണല്‍ കര്‍ത്തയ്ക്ക് ലാഭം കൊയ്യാന്‍ അവസരം നല്‍കിയതാര്. ആരൊക്കെ?

2019ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യമേഖലയില്‍ ധാതുഖനനം വേണ്ടെന്ന് തീരുമാനിച്ചിരുന്നില്ലെങ്കില്‍ കേരളത്തിന്റെ കടല്‍ത്തീരം മൊത്തം കരിമണല്‍ കര്‍ത്ത കൈക്കലാക്കിയേനെ. ഏറ്റവുമൊടുവില്‍ സുപ്രീംകോടതി വിധിയുടെ വെളിച്ചത്തിലും കേന്ദ്രസര്‍ക്കാര്‍, ഖനനം സ്വകാര്യ മേഖലയില്‍ വേണ്ടെന്ന് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലും കര്‍ത്തയുടെ കമ്പനിയുടെ വിഹിതം 20 ശതമാനമാക്കി കുറച്ച് അവര്‍ക്ക് ഖനനം നടത്താനനുവദിക്കാമോ എന്നുവരെ പിണറായി ചര്‍ച്ച ചെയ്തതായി മാത്യു കുഴല്‍ നാടന്‍ ആരോപിക്കുന്നു.

മാസപ്പടിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാത്യു കുഴല്‍ നാടന്‍ സഭയില്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ സ്പീക്കര്‍ ഷംസീര്‍ കുഴല്‍നാടന്റെ മൈക്ക് ഓഫാക്കുകയായിരുന്നു. എഴുതി കൊടുത്ത അഴിമതി ആരോപണം ഉന്നയിക്കുന്നതിന് തടസ്സം നിന്നത് മുഖ്യമന്ത്രിക്ക് പരിച തീര്‍ക്കുന്നതിനാണെന്ന് കുഴല്‍നാടന്‍ കുറ്റപെടുത്തി. മുഖ്യമന്ത്രിക്ക് വേണ്ടി സ്പീക്കര്‍ നിലവിട്ട് പെരുമാറിയെന്ന് കുഴല്‍ നാടന്‍ ആരോപിക്കുന്നു. കോടതി വിധികളുടെയും സര്‍ക്കാര്‍ ഉത്തരവുകളുടെയും ഫോട്ടോ കോപ്പി പോരാ, ഒറിജിനല്‍ തന്നെ വേണമെന്ന് സ്പീക്കര്‍ ഷംസീര്‍ വാശിപിടിക്കുന്നു. ഭരണകക്ഷി എം.എല്‍.എ പി.വി.അന്‍വര്‍ക്കീ നിബന്ധന ബാധകമല്ല. സെക്രട്ടേറിയറ്റില്‍ കിടക്കുന്ന ഒറിജിനല്‍ ഫയല്‍ എങ്ങനെ താന്‍ ഹാജരാക്കുമെന്നു കുഴല്‍ നാടന്‍ സ്പീക്കറോട് ചോദിക്കുന്നു. ഇതു തന്ന ആളോട് ചോദിക്കൂ എന്ന് സീപ്ക്കര്‍ പറയുന്നത്രെ. ഏതായാലും സ്പീക്കര്‍ ചെയത കാര്യം പൊതുജനം വിലയിരുത്തട്ടെ എന്നാണ് കുഴല്‍നാടന്‍ പറയുന്നത്.

വീണയുടെ കമ്പനിയായ ഏക്സാലോജിക് സി.എം.ആര്‍.എല്ലിന് ഒരു സര്‍വീസും നല്‍കിയിട്ടില്ല എന്നാണ് രേഖകള്‍ വഴി മനസ്സിലാക്കുന്നത്. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡും രജിസ്ട്രാര്‍ ഓഫ് കമ്പനീസും ഇത് വ്യക്തമായി പറഞ്ഞതാണ്. അതായത് വീണയുടെ കമ്പനിയായ എക്സാലോജിക്ക് എന്തോ സേവനം കര്‍ത്തയുടെ കമ്പനിയായ സി.എം.ആര്‍.എല്ലിന് നല്‍കിയതിനാണ് 1.72 കോടി രൂപ വീണയ്ക്ക് നല്‍കിയത് എന്ന സി.പി.എമ്മിന്റെയും പിണറായിയുടെയും വാദം പൊളിയുകയാണെന്ന്് തെളിഞ്ഞു. പിന്നെ എന്തിനാണ് കര്‍ത്ത വീണയ്ക്ക് പണം നല്‍കിയത്. പിവിയില്‍ നിന്ന് അനുകൂലമായ തീരുമാനമുണ്ടാക്കാന്‍.

മാസപ്പടി വിഷയത്തില്‍ പ്രതിക്കൂട്ടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനല്ലെന്നും മുഖ്യമന്ത്രി തന്നെയാണെന്നുമാണ് കുഴല്‍ നാടന്‍ പറയുന്നത്. എനിക്ക് നിയമസഭയില്‍ മുഖ്യമന്ത്രിയോട് നിങ്ങളുടെ കൈകള്‍ ശുദ്ധമാണോ എന്നു ചോദിക്കേണ്ടതുണ്ടായിരുന്നു. പക്ഷേ സ്പീക്കര്‍ അനുമതി തന്നില്ല. മുഖ്യമന്ത്രി തന്നെയാണ് ഇതിലെ കുറ്റവാളിയെന്നാണ് കുഴല്‍ നാടന്‍ പറയുന്നത്. സി.എം.ആര്‍.എല്ലിന്റെ പ്രധാന താല്‍പര്യം കരിമണിലാണ്.

2003ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആണ് കര്‍ത്തയ്ക്ക് കരിമണല്‍ ഖനനത്തിനുള്ള അനുമതിക്കായി ലീസ് നല്‍കുന്നത്. ആയിരം കോടിയിലധികം സാദ്ധ്യതയുള്ള കരാറായിരുന്നു അത്. ജനങ്ങളുടെ താല്‍പര്യത്തിനെതിരായതിനാല്‍ പത്ത് ദിവസത്തിനകം ലീസ് നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. 2004 സെപ്തംബര്‍ 15നായിരുന്നു ലീസ് മരവിപ്പിച്ചത്. സ്വകാര്യ വ്യക്തികള്‍ക്ക് ലീസ് അനുവദിക്കേണ്ട എന്നതായിരുന്നു 2004 മുതല്‍ എടുത്ത നിലപാട്. ഉമ്മന്‍ചാണ്ടിയും ആന്റണിയും വി.എസും അതേ നിലപാടെടുത്തു. വി.എസിന്റെ വാണിജ്യവ്യാപാര നയം മിനറല്‍ പോളിസിയില്‍ പൊതുമേഖല മാത്രം മതിയെന്നതായിരുന്നു.

2004ലെ സര്‍ക്കാര്‍ ലീസ് മരവിപ്പിച്ചതിനെതിരെ കര്‍ത്ത കോടതിയില്‍ പോയി. ഹൈക്കോടതി സിംഗില്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും കര്‍ത്തയ്ക്ക് അനുകൂലമായി നിന്നു. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയി. സുപ്രീംകോടതി കര്‍ത്തയ്ക്ക് അനുകൂലമായിരുന്നുവെങ്കിലും ഒരു കാര്യം വ്യക്തമായി പറഞ്ഞു. അതായത് ഹൈക്കോടതി വിധിക്കനുകൂലമായ നിലപാടെടുത്തെങ്കിലും സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ ലീസില്‍ പറഞ്ഞ സ്ഥലം നോട്ടിഫൈ ചെയ്യാം. പിന്നെ കര്‍ത്തയ്ക്ക് ആ സ്ഥലത്ത് കരിമണല്‍ ഖനനം ചെയ്യാന്‍ കഴിയില്ല. 2016ലെ സര്‍ക്കാര്‍ എന്തുകൊണ്ട് അത് ചെയ്തില്ല എന്നതാണ് ചോദ്യം. തനിക്ക് അനുകൂലമായി തീരുമാനമെടുപ്പിക്കാനാണ് കര്‍ത്ത വീണയ്ക്ക് പൈസ് കൊടുത്തത് എന്നര്‍ഥം.

2016 മെയ് 25ന് ആണ് പിണറായി അധികാരത്തില്‍ വന്ന്ത്. ഡിസംബര്‍ 20 മുതള്‍ സി.എം.ആര്‍.എല്‍ വീണയ്ക്ക് പ്രതിമാസം 5 ലക്ഷം മാസപ്പടി നല്‍കുന്നു. മാര്‍ച്ച് 2 മുതല്‍ 3 ലക്ഷം വീതം എക്സാലോജിക്കിന് വേറെയും നല്‍കുന്നു.

2004 മുതല്‍ കേരളത്തിലെ സര്‍ക്കാരുകള്‍ എടുത്ത നയം കരിമണല്‍ ഖനനം സ്വകാര്യമേഖലയില്‍ വേണ്ട എന്നാണ്. പിണറായി വിജയന്റെ കാലത്തെ 2018ലെ വ്യവസായ നയത്തിലും ഇതുതന്നെ പറയുന്നുണ്ടെങ്കിലും സ്ുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്ന് അതില്‍ എടുത്തുപറയുന്നുണ്ട്്.

കര്‍ത്തയുടെ കമ്പനിക്ക് 2004ല്‍ നല്‍കിയതും നടപ്പാക്കാത്തതുമായ ലീസ് ടെര്‍മിനേറ്റ് ചെയ്യാന്‍ വ്യവസായ വകുപ്പ് തീരുമാനിച്ചപ്പോള്‍ തന്റെ വകുപ്പ് അല്ലാതിരുന്നിട്ട് കൂടി മുഖ്യമന്ത്രി ആ നടപടിയില്‍ ഇടപെടുകയാണ് ചെയ്തത്. സി.എം ഇത് റിവ്യൂ ചെയ്യാന്‍ തീരുമാനിക്കുന്നു. നിങ്ങള്‍ ആര്‍ക്ക് അനുകൂലമായാണ് തീരുമാനമെടുത്തത് എന്നാണ് എനിക്ക് പിണറായിയോട് സഭയില്‍ ചോദിക്കേണ്ടിയിരുന്നതെന്ന് കുഴല്‍നാടന്‍ പറയുന്നു. കേന്ദ്രസര്ക്കാര്‍ ഖനനം സ്വകാര്യമേഖലയില്‍ വേണ്ടെന്ന് തീരുമാനിക്കുകയും നിലവിലുള്ള ലീസുകളെല്ലാം റദ്ദാക്കാനാവശ്യപ്പെടുകയും ചെയ്തതോടെ കര്‍ത്തയുടെ കമ്പനിയുടെ വിഹിതം 20 ശതമാനമാക്കി കുറച്ച് അവര്‍ക്ക് ഖനനം നടത്താനനുവദിക്കാമോ എന്നുവരെ പിണറായി ചര്‍ച്ച ചെയ്തതായും കുഴല്‍നാടന്‍ കുറ്റപ്പെടുത്തുന്നുണ്ട്.

മറുഭാഗത്ത് ഷോണ്‍ ജോര്‍ജ്ജും പിണറായിക്കെതിരെ വില്ലുകുലയ്ക്കുകയാണ്. ഇനി എസ്.എഫ്.ഐ.ഒ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനും വീണയ്ക്ക്് ആവില്ല. അന്വേഷണത്തെ മറികടക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളെ കൊണ്ട് വരെ കോടതി കയറി ഇറങ്ങിപ്പിക്കുകയാണ് പിണറായി ചെയ്തത്. ഇനി പിണറായിക്കും മകള്‍ക്കും രക്ഷയില്ല എന്ന കാര്യത്തില്‍ ജനത്തിന് സംശയമേ ഇല്ല. രക്ഷപ്പെടാന്‍ എല്ലാ മാര്‍ഗങ്ങളും നോക്കാന്‍ പിണറായിക്ക് അവകാശമുണ്ട്. പക്ഷേ പിണറായിയെ ന്യായീകരിക്കാന്‍ സി.പി.എം എന്തിനാണ് ശ്രമിക്കുന്നതെന്നാണ് ഇപ്പോഴുയരുന്ന ചോദ്യം.

Related posts:

Leave a Reply

Your email address will not be published.