മുഖ്യമന്ത്രിയുടെ സുരക്ഷ; കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ ആളെ തടഞ്ഞ് പൊലീസ്
1 min read
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരിൽ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ പിതാവിനെ തടഞ്ഞ് പൊലീസ്. ഇന്നലെ വൈകുന്നേരം കാലടിയിലായിരുന്നു സംഭവം. നാല് വയസ്സുള്ള കുഞ്ഞിന് മരുന്നു വാങ്ങാനെത്തിയ കോട്ടയം സ്വദേശി ശരത്തിനാണ് ദുരനുഭവമുണ്ടായത്. മെഡിക്കൽ ഷോപ്പിനു സമീപം വാഹനം നിർത്താൻ ശ്രമിച്ച ശരത്തിനെ പൊലീസ് തുടയുകയും മോശമായി പെരുമാറുകയും ചെയ്തു. പിന്നീട് മറ്റൊരു സ്ഥലത്ത് വാഹനം നിർത്തി കുഞ്ഞിനോടൊപ്പം വന്ന് മരുന്ന് വാങ്ങി തിരികെപോകുമ്പോഴും പൊലീസിൽ നിന്ന് ഭീഷണിയുണ്ടായി.
ഇതു ചോദ്യം ചെയ്ത മെഡിക്കൽ ഉടമയെയും പൊലീസ് ഭീഷണിപ്പെടുത്തി. കട പൂട്ടിക്കുമെന്നായിരുന്നു ഭീഷണി. എല്ലാവരും കയ്യിൽ കരിങ്കൊടിയുമായി നടക്കുന്നവരാണെന്ന രീതിയിലുള്ള പെരുമാറ്റം വിഷയമുണ്ടാക്കിയെന്ന് ഇവർ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൺട്രോൾ റൂമിലും ആലുവ റൂറൽ എസ്പി ഓഫീസിലും ശരത്ത് പരാതി നൽകി. മുഖ്യമന്ത്രിക്കും ഇമെയിൽ വഴി പരാതി നൽകിയിട്ടുണ്ട്.