താനെവിടത്തെ മന്ത്രിയെന്ന് മേശയിലിടിച്ച് ഗണേഷിനോട് കമ്മിഷണര്‍

1 min read

എസ്. ശ്രീജിത്ത് ഐ.പി.എസിനോടാണോ മന്ത്രി ഗണേഷിന്റെ കളി

കളി ഇപ്പോള്‍ വേറെ ഡൈമെന്‍ഷനിലായി. ആദ്യം വീണ്ടും മന്ത്രിയാക്കില്ലെന്ന് കരുതി. കുറച്ചു കാലം ഫുട്‌ബോര്‍ഡില്‍ യാത്ര ചെയ്യിപ്പിച്ചശേഷം മന്ത്രിയാക്കപ്പെട്ട ഗണേഷിന് ആദ്യത്തെ അടി കിട്ടിയത് തിരുവനന്തപുരം നഗരത്തിലെ ഇലക്ട്രിക് ബസുകളെല്ലാം നിര്‍ത്തുമെന്നു പറഞ്ഞപ്പോഴാണ്. സി.പി.എമ്മും പരിവാരങ്ങളും എതിര്‍ത്തതോടെ മന്ത്രിക്ക് ഛര്‍ദ്ദിച്ചത് വിഴുങ്ങേണ്ടി വന്നു. വാക്കിന് വില വേണോ മന്ത്രിയായി തുടരണമോ എന്ന ചോയ്‌സ് മുന്നില്‍ വന്നപ്പോള്‍ മന്ത്രിയായാല്‍ മതിയെന്ന് ഉത്തരം. അങ്ങനെ മന്ത്രിസ്ഥാനത്ത് തുടര്‍ന്നു. പിന്നെയാണ് കെ.എസ്. ആര്‍.ടി.സി മാനേജിംഗ് ഡയറക്ടറും മുന്‍ മന്ത്രി തച്ചടി പ്രഭാകരന്റെ പുത്രനുമായ ബിജുപ്രഭാകറുമായി ഉടക്കിയത്. പിന്നെ അതൊക്കെ പറഞ്ഞു തീര്‍ത്തു. ഇപ്പോഴിതാ ഗണേഷും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറും തമ്മില്‍ ഉടക്കുന്നു. ചെറിയ ഉടക്കല്ല. ആളുകളുടെ മുന്നില്‍ വച്ച്്. മന്ത്രിയുടെ ചേംബറിലെത്തിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറും മന്ത്രി കെ.ബി.ഗണേഷ് കുമാറും തമ്മില്‍ പരസ്യമായി ഉടക്കും വാഗ്വാദവും നടന്നു. ക്ഷുഭിതനായ ട്രാന്‍സ്‌പോര്ട്ട് കമമിഷണര്‍ മന്ത്രിയുടെ ചേംബറിലെ മേശയ്്ക് മുന്നില്‍ കൈ കൊണ്ടിടിച്ചാണ് തന്റെ രോഷം പ്രകടിപ്പിച്ചത്. അഞ്ചുമിനിട്ടിലധികം തര്‍ക്കം നീണ്ടുനിന്നു.

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ യോഗത്തിലായിരുന്നു സംഭവത്തിന്റെ തുടക്കം. മന്ത്രിയുടെ യോഗത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമുണ്ടായിരുന്നു. കേന്ദ്ര നിയമപ്രകാരമുള്ള അക്രഡിറ്റഡ് ഡ്രൈവിംഗ്് സ്‌കൂളുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു വേണ്ടിയാണ് മന്ത്രി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ യോഗം വിളിച്ചത്. പദ്ധതി 2023 ല്‍ തന്നെ തുടങ്ങുമെന്ന പല ഉറപ്പുകളും സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അത് തുടങ്ങാന്‍ കഴിഞ്ഞില്ല. നിലവില്‍ 6131 ഡ്രൈവിംഗ് സകൂളുകളാണ് കേരളത്തിലുള്ളത്. ഇവയെ എല്ലാം പുതിയ സംവിധാനം ബാധിക്കുമെന്നതിനാല്‍ കേന്ദ്രമാനദണ്ഡപ്രകാരമുള്ള ഡ്രൈവിംഗ് സ്‌കൂളാക്കി മാറ്റാനുള്ള പശ്ചാത്തല സൗകര്യം ഒരുക്കേണ്ടതുണ്ടായിരുന്നു. ഇതിനായി ഡ്രൈവിംഗ് സ്‌കൂളുകളുടെ സഹകരണ സംഘം തുടങ്ങാനായിരുന്നു പരിപാടി. ഇതായിരുന്നു ആദ്യ നിര്‍ദ്ദേശമെങ്കിലും ഇത് സര്‍ക്കാരിന് ബാദ്ധ്യതയാകുമെന്നും കോര്‍പ്പറേറ്റ് കമ്പനികള്‍ ഉള്‍പ്പെടെ എല്ലാവരക്കും പങ്കെടുക്കാവുന്ന രീതിയില്‍ ഓപ്പണ്‍ ടെണ്ടര്‍ വില്‍ക്കാമെന്നും ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിടുകയായിരുന്നു. എന്നാല്‍ ഒരു തീരുമാനവുമെടുത്തില്ല. ഇതു സംബന്ധിച്ച ഉത്തരവ് ഉണ്ടോ എന്നാണ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമാ പ്രതിനിധികളുടെ യോഗത്തില്‍ മന്ത്രി പരസ്യമായി കമ്മിഷണറോട് ചോദിച്ചത്. ഉടന്‍ തന്നെ ഇല്ല എന്ന ഉത്തരമാണ് കമ്മിഷണര്‍ നല്‍കിയത്. വിശദീകരിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. എന്നാല്‍ കമമിഷണറും ഉദ്യോഗസ്ഥരും തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് മൈക്കിലൂടെ മന്ത്രി ഗണേഷ് വിളിച്ചുപറഞ്ഞു. മന്ത്രി ആളാകാന്‍ വേണ്ടി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളോട പരസ്യമായി മാപ്പ് പറയുകയും ചെയ്തു. ഇത് കമ്മിഷണറെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. കമ്മിഷണര്‍ കാര്യത്തിന്റെ കിടപ്പ് വിശദീകരിക്കാന്‍ തുടങ്ങിയെങ്കിലും മന്ത്രി അനുവദിച്ചില്ല. മന്ത്രി ക്ഷുഭിതനാവുകയും ചെയ്തു. യോഗം കഴിഞ്ഞ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ കമ്മിഷണര്‍ വീണ്ടും മന്ത്രിയുടെ ചേംബറിലെത്തിയപ്പോളാണ് ഇരുവരും വീണ്ടും കൊമ്പുകോര്‍ത്തത്.

Related posts:

Leave a Reply

Your email address will not be published.