വൈപ്പിന്‍-ബോള്‍ഗാട്ടി-ഹൈക്കോടതി റൂട്ടില്‍ ആദ്യ സര്‍വീസ്; 25ന് വന്ദേഭാരതിനൊപ്പം വാട്ടര്‍ മെട്രോയും പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും

1 min read

കൊച്ചി: വന്ദേഭാരത് ട്രെയിനിനൊപ്പം കൊച്ചി മെട്രോയ്ക്ക് അനുബന്ധമായുള്ള ജല മെട്രോയും 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് വച്ചാണ് ചടങ്ങ്. ഇതോടെ, മെട്രോയ്ക്ക് അനുബന്ധമായി ജലമെട്രോയുള്ള രാജ്യത്തെ ആദ്യ നഗരമാകുകയാണ് കൊച്ചി.

നഗരത്തോടുചേര്‍ന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള ജലമെട്രോ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്. ജര്‍മന്‍ ബാങ്കായ കെഎഫ്ഡബ്ല്യുവിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൂര്‍ത്തിയാകുമ്പോള്‍ 76 കിലോമീറ്റര്‍ റൂട്ടില്‍ 38 ടെര്‍മിനലുകളും 78 ബോട്ടുകളുമുണ്ടാകും.
ബോട്ടുകളില്‍ നൂറുപേര്‍ക്ക് സഞ്ചരിക്കാം.

ബാറ്ററിയിലും ഡീസല്‍ ജനറേറ്ററിലുമാണ് ബോട്ടുകള്‍ പ്രവര്‍ത്തിക്കുക. കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന 23 ബോട്ടുകളില്‍ എട്ടെണ്ണം ലഭിച്ചു. ഒരെണ്ണംകൂടി ഉടന്‍ ലഭിക്കും.

വൈപ്പിന്‍-ബോള്‍ഗാട്ടി-ഹൈക്കോടതി റൂട്ടിലായിരിക്കും വാണിജ്യ അടിസ്ഥാനത്തിലുള്ള ആദ്യ സര്‍വീസ്. വൈറ്റില-കാക്കനാട് റൂട്ടും സര്‍വീസിന് തയ്യാറാണ്. ഹൈക്കോടതി, ബോള്‍ഗാട്ടി, വൈപ്പിന്‍, വൈറ്റില, കാക്കനാട് ടെര്‍മിനലുകളുടെ ജോലികള്‍ പൂര്‍ണമായി.

ചിറ്റൂര്‍, ഏലൂര്‍, ചേരാനല്ലൂര്‍ ടെര്‍മിനലുകളില്‍ ബോട്ടുകളിലേക്ക് കയറാനും ഇറങ്ങാനുമുള്ള ഫ്‌ലോട്ടിങ് പൊണ്ടൂണുകള്‍ സ്ഥാപിച്ചാല്‍ മാത്രം മതി. വൈറ്റിലയിലെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍നിന്ന് ബോട്ടുകള്‍ക്ക് പൊതുനിയന്ത്രണവും ഉണ്ടാകും.

ബോട്ടുകളിലേക്കും ടെര്‍മിനലുകളിലേക്കുമുള്ള ജീവനക്കാരെ കെഎംആര്‍എല്‍ റിക്രൂട്ട് ചെയ്തിരുന്നു.

Related posts:

Leave a Reply

Your email address will not be published.