കാലാവസ്ഥാ വ്യതിയാനം; ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ കേരളവും
1 min readവെള്ളപ്പൊക്കം, കാട്ടുതീ, ചൂടുകാറ്റ്, കടല്‍ കയറല്‍ ഇവയ്‌ക്കെല്ലാം കാരണമായിത്തീരുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ രൂക്ഷത അനുഭവപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ കേരളവും. ഇന്ത്യയിലെ ഒന്‍പത് സംസ്ഥാനങ്ങള്‍ ഈ പട്ടികയിലുണ്ട്. ഇതില്‍ 52-ാം സ്ഥാനത്താണ് കേരളം.
‘ഗ്രോസ് ഡൊമെസ്റ്റിക് ക്ലൈമറ്റ് റിസ്‌ക്’ എന്ന പേരില്‍ തിങ്കളാഴ്ച പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിക്ക് കോട്ടം വരുത്തിയുണ്ടാക്കിയ നിര്‍മ്മാണങ്ങളാണ് കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നതെന്ന് വ്യക്തമാക്കുന്നു. 2050ല്‍ ലോകത്തുടനീളം 2600 സംസ്ഥാനങ്ങളെയും പ്രവിശ്യകളെയും കാലാവസ്ഥാ വ്യതിയാനം ബാധിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
റിസ്‌ക് വരുന്ന ആദ്യ 50 രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയും അമേരിക്കയും ഇന്ത്യയുമുണ്ട്. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളെ ബാധിക്കുന്ന കാര്യത്തില്‍ ഇന്ത്യയാണ് മുന്നില്‍. 22-ാം സ്ഥാനത്തുള്ള ബിഹാറാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം. ഉത്തര്‍പ്രദേശ് 25, ആസാം 28, രാജസ്ഥാന്‍ 32, തമിഴ്നാട് 36, മഹാരാഷ്ട്ര 38, ഗുജറാത്ത് 48, പഞ്ചാബ് 50,കേരളം 52 എന്നിങ്ങനെയാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ സ്ഥാനം.
അപകടസാധ്യതയില്‍ 1990ല്‍ നിന്ന് 330 ശതമാനത്തിന്റെ വര്‍ധനവാണ് ആസാമിലുണ്ടായിരിക്കുന്നത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യ ഉള്‍പ്പെടെയുള്ള പല സ്ഥലങ്ങളും ആദ്യ 100 സ്ഥാനങ്ങളിലുണ്ട്. സിന്ധില്‍ മാത്രം 9 ലക്ഷംവീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടാകും.
ബ്രസീല്‍, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ആദ്യ 50ല്‍ വരുന്നു. ലണ്ടന്‍ (ഇംഗ്ലണ്ട്), മിലാന്‍ (ഇറ്റലി), വെനീസ് ( ), മ്യൂണിക് (ജര്‍മ്മനി) എന്നീ പ്രദേശങ്ങള്‍ നഗരങ്ങളുടെ പട്ടികയിലുണ്ട്. എക്സ്ഡിഐ എന്ന ഗ്രൂപ്പാണ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠനം നടത്തിയിരിക്കുന്നത്. ആളുകളുടെ താമസം, വാണിജ്യകേന്ദ്രങ്ങള്‍, വ്യാവസായിക കെട്ടിടങ്ങള്‍ എന്നിവയുടെയെല്ലാം കുറവ് പരിഗണിച്ചാണ് അപകടസാധ്യതയുടെ റാങ്കിങ് തീരുമാനിച്ചിരിക്കുന്നത്.