സി.പി.ഐക്ക് അജോയ് ഭവന്‍ഒഴിയേണ്ട: ഡല്‍ഹിയിലെ ബംഗ്ലാവുകള്‍ പോവും

1 min read

അംഗീകാരം പോയ പാര്‍ട്ടികള്‍ അനുഭവിച്ച സൗകര്യങ്ങളും ബലികഴിക്കണം

സി.പി.ഐ, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുടെ ദേശീയ പാര്‍ട്ടി അംഗീകാരം പോയതോടെ ഡല്‍ഹിയിലെ ഈ പാര്‍ട്ടിക്കനുവദിച്ച ബംഗ്ലാവുകള്‍ തിരിച്ചുനല്‍കേണ്ടിവരും. കേന്ദ്രനഗര കാര്യമന്ത്രാലയമാണ് ഈ കെട്ടിടങ്ങളുടെ ഉടമകള്‍. മറ്റ് ബംഗ്ലാവുകള്‍ പോവുമെങ്കിലും സി.പി.ഐക്ക് അവരുടെ ആസ്ഥാനമായ അജോയ് ഭവന്‍ നിലനിറുത്താനാകും. കോട്‌ലാ മാര്‍ഗില്‍ സി.പി.ഐക്ക് അനുവദിച്ച 30സെന്റ് സ്ഥലത്താണ് അജോയ് ഭവനുള്ളത്. എന്നാല്‍ പുരാന കില റോഡിലെ ടൈപ്പ് ടു ബംഗ്ലാവുകള്‍ പാര്‍ട്ടി വിട്ടുകൊടുക്കേണ്ടിവരും. ഡി.രാജയ്ക്ക് സി.പി.ഐ ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്ക് നല്‍കിയ കെട്ടിടവും ഇതില്‍ പെടും.

അതേ പോലെ എന്‍.സി.പിക്ക് നമ്പര്‍ വണ്‍ കേനിംഗ് റോഡിലെ ബംഗ്ലാവും വിട്ടുകൊടുക്കേണ്ടിവരും. അതേ സമയം ഡല്‍ഹി ദീനദയാല്‍ മാര്‍ഗില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അനുവദിച്ച കെട്ടിടം ഒഴിപ്പിക്കുമോ എന്നുറപ്പായിട്ടില്ല. നഗര കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടര്‍ ഓഫ് എസ്റ്റേറ്റിനാണ് സര്‍ക്കാര്‍ സ്ഥലം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പതിച്ചു നല്‍കുന്നതു സംബന്ധിച്ച ചുമതല. അവരിതുവരെ ആര്‍ക്കും നോട്ടീസ് അയച്ചിട്ടില്ല.

ദേശീയ പാര്‍ട്ടിക്ക് ചുരുങ്ങിയ വിലയ്ക്ക് സ്ഥലം അനുവദിക്കുകയും അതിന് പാര്‍ട്ടി പണം അനുവദിക്കുകയും കെട്ടിടം പണിയുകയും ചെയ്താല്‍ അത് ദേശീയ പാര്‍ട്ടിയായി തുടര്‍ന്നാലും ഇല്ലെങ്കിലും ഈ സ്ഥലം കൈവശം വയ്ക്കാം. ഇതുകൊണ്ടാണ് അജോയ് ഭവന്‍ തൊടാത്തത്. ഈ സ്ഥലം സി.പി.ഐ സര്‍ക്കാരില്‍ പണം അടച്ച് വാങ്ങിയതാണ്. അതേ സമയം ബംഗ്ലാവുകളാണെങ്കില്‍ ദേശീയ പാര്‍ട്ടി അംഗീകാരം നഷ്ടപ്പെടുമ്പോള്‍ തിരിച്ചുനല്‍കേണ്ടി വരും.

തൃണമൂല്‍ കോണ്‍ഗ്രസിന് അനുവദിച്ച 1008 ചതുരശ്ര മീറ്റര്‍ സ്ഥലത്ത സംബന്ധിച്ചും തര്‍ക്കമുണ്ട്. 2013ലാണ് ഈ സ്ഥലം തൃണമൂലിന് അനുവദിച്ചത്. കയ്യേറ്റം ഉള്ളതുകാരണം പാര്‍ട്ടി ഇതുവരെ ഇതിന്റെ കൈവശാവകാശം ഉന്നയിച്ചിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത് എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കാനുള്ള ചുമതല സര്‍ക്കാരിനാണെന്നാണ്. അതേ സമയം സൗഗത് റായിയെ പ്പോലുള്ളവര്‍ പറയുന്നത് തങ്ങള്‍ ഈ ഭൂമിയടെ ഉടമസ്ഥാവകാശം എടുത്തില്ലെന്നാണ്.

ദേശീയ പാര്‍ട്ടിക്കേ ഭൂമി നല്‍കാന്‍ പാടുള്ളു എന്ന ചട്ടമുണ്ടെങ്കിലല്‍ ഭൂമി തിരിച്ചുനല്‍കാമെന്ന നിലപാടിലാണ് എന്‍.സി.പി. എന്നാല്‍ ഏത് പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാനുള്ള കരുത്ത് സി.പി.ഐക്കുണ്ടെന്നാണ് ഡി.രാജ പറയുന്നത്.

എന്നാല്‍ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കണമെന്ന് തങ്ങളുടെ ആവശ്യം അംഗീകരിച്ചു കിട്ടാന്‍ സി.പി.ഐ പ്രചാരണം ശക്തമാക്കുമെന്നും ഡി.രാജ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.