മൂത്രമൊഴിയ്ക്കാന്‍ നിര്‍ത്തിയപ്പോള്‍ പോലീസിനെ ആക്രമിച്ച് പ്രതി, കാലില്‍ വെടിവെച്ച് പ്രതിയെ കീഴടക്കി വനിതാ പോലീസ് ഓഫീസര്‍

1 min read

ചെന്നൈ: പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ക്രിമിനല്‍ കേസ് പ്രതിയെ വനിതാ പൊലീസ് ഓഫീസര്‍ കാലില്‍ വെടിവച്ച് പിടികൂടി.
സ്ഥിരം കുറ്റവാളിയായ ബന്ദു സൂര്യയാണ് ഇന്നലെ രാവിലെ ചെനൈ അയനാവരം സ്റ്റേഷന്‍ പരിധിയില്‍ വച്ച് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പ്രതിയുടെ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു.

രണ്ട് ദിവസം മുമ്പ് ചെന്നൈ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ ഗൗതം, അജിത്, ബന്ദു സൂര്യ എന്നിവരെ അയനാവരം ഭാഗത്തുവച്ച് ബീറ്റ് പൊലീസ് പുലര്‍ച്ചെ നാല് മണിക്ക് തടഞ്ഞിരുന്നു. എ എസ് ഐ ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ശങ്കറിനെ ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചശേഷം മൂവരും ഇരുചക്രവാഹനത്തില്‍ രക്ഷപ്പെട്ടു. ഗൗതം, അജിത് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി.

മൂന്നാമന്‍ ബന്ദു സൂര്യ തിരുവള്ളൂരിലെ ബന്ധുവീട്ടിലുണ്ടെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്ന് ഇന്നലെ അതിരാവിലെ പൊലീസ് സംഘം അവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴി അയനാവരം ആര്‍ ടി ഓഫീസിന് സമീപം വച്ച് പ്രതി മൂത്രമൊഴിക്കണം എന്നാവശ്യപ്പെട്ടു. ഇതിനായി ഇറക്കിയപ്പോള്‍ വഴിയോരത്തെ കരിമ്പ് ജ്യൂസ് സെന്ററിലെ കരിമ്പിന്‍ കെട്ടുകള്‍ക്കിടയില്‍ നിന്ന് കത്തിയെടുത്ത് പൊടുന്നനെ പൊലീസിനെ ആക്രമിക്കുകയായിരുന്നു.

ഹെഡ് കോണ്‍സ്റ്റബിള്‍ അമാനുദ്ദീന്‍, കോണ്‍സ്റ്റബിള്‍ ശരവണന്‍ എന്നിവര്‍ക്ക് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന അയനാവരം അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ മീന റിവോള്‍വറെടുത്ത് പ്രതിയുടെ കാലില്‍ നിറയൊഴിക്കുകയായിരുന്നു.

പ്രതി ബന്ദു സൂര്യയും പരിക്കേറ്റ രണ്ട് പൊലീസുകാരും കില്‍പോക് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വധശ്രമം, മൊബൈല്‍ മോഷണം, ബൈക്കിലെത്തി മാലപറിക്കല്‍ എന്നിവയുള്‍പ്പെടെ 14 കേസുകളില്‍ പ്രതിയാണ് ബന്ദു സൂര്യയെന്ന് പൊലീസ് പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.