സന്ദേശ് ഖാലി: മലയാള മാദ്ധ്യമങ്ങള്‍ മറച്ചുവച്ച ഭീകരത
1 min readബംഗാളില്‍ സ്ത്രീകളെ കൂട്ടമാനഭംഗപ്പെടുത്തിയപ്പോള്‍ മലയാളി മാദ്ധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു.
പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസില്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തിയ സംഭവം കേരളത്തിലെ മാദ്ധ്യമങ്ങള്‍ മറച്ചുവച്ചു. മണിപ്പൂരിലെ വംശീയ കലാപത്തിന് വര്‍ഗീയ നിറം നല്‍കി കൊഴുപ്പിച്ച മലയാള മനോരമയും മാതൃഭൂമിയുമൊന്നും ഈ സംഭവം കണ്ടില്ലെന്ന് നടിച്ചു.
ജനുവരി അഞ്ചിനാണ് കോടികളുടെ റേഷന്‍ തട്ടിപ്പു കേസില്‍ പ്രതിയും ജില്ലാ പഞ്ചായത്ത് അംഗവും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ ഷാജഹാന്‍ ഷെയ്ഖിന്റെ വസതിയിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ അവര്‍ക്ക് വീട്ടിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല നൂറുകണക്കിന് പേര്‍ അവിടെ തടിച്ചുകൂടി നില്പുണ്ടായിരന്നു. എല്ലാം ഷാജഹാന്‍ ഷെയ്ക്ക് കൊണ്ടുവന്ന ഗുണ്ടകള്‍. അവര്‍ ഇ.ഡി സംഘത്തെ ആക്രമിച്ചു. പല ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. എന്നാല്‍ മമതയുടെ പോലീസ് കേന്ദ്ര അന്വേഷണ ഏജന്‍സിയായി ഇ.ഡി ഉദ്യോഗ്‌സഥര്‍ക്കെതിരെയും കേസെടുത്തു. ഷാജഹാന്‍ ഷെയ്ക് ഒളവില്‍ പോയി.
അയാള്‍ പുറത്തിറങ്ങിയാല്‍ കേന്ദ്ര ഏജന്‍സികള്‍ പൊക്കും എന്നുറപ്പായി. അയാളുടെ അഭാവത്തില്‍ സന്ദേശ് ഖാലിയിലെ ജനങ്ങള്‍ക്ക് സത്യം വിളിച്ചുപറയാന്‍ ധൈര്യം വന്നു. ഒരു പരിഷ്‌കൃത സമൂഹത്തില്‍ നടക്കുമോ എന്നു നമ്മള്‍ സംശയിക്കുന്ന അത്ര ഭീകരമായിരുന്നു സന്ദേശ് ഖാലിയില്‍ നടന്നത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ വീടുകളില്‍ വന്ന് സര്‍വേ നടത്തും. ഏറ്റവും സുന്ദരികളായ സ്ത്രീകളെ പിടിച്ചുകൊണ്ട് പാര്‍ട്ടി ഓഫീസിലേക്ക് പോകും. അവരെ ആവശ്യം കഴിയുന്നതുവരെ മാനഭംഗപ്പെടുത്തും. പിന്നെ വിട്ടയ്ക്കും. അപ്പോഴേക്കം അടുത്ത സ്ത്രീയെ കൊണ്ടുപോയിരിക്കും. അവര്‍ക്കിത് പുറത്തുപറയാനുള്ള ധൈര്യമില്ലായിരുന്നു. കേന്ദ്ര ഏജന്‍സികളെ വരെ ഷാജഹാന്‍ ഷെയ്ക്ക് തല്ലിയോടിക്കുമ്പോള്‍ ഈ പാവപ്പെട്ട ആളുകള്‍ എങ്ങനെ പ്രതികരിക്കും. അവര്‍ പട്ടികജാതിക്കാരായിരുന്നു. പിന്നാക്കക്കാരായിരുന്നു. പാവപ്പെട്ടവരായിരുന്നു. അവരുടെ ഭൂമി ഷാജഹാനും സംഘവും കൈയേറി. കൊഞ്ചു കൃഷി ചെയ്യുന്ന അവരുടെ പാടത്തേക്ക് ഉപ്പുവെള്ളം ഒഴിച്ചു. പലരെയും കൊല്ലാക്കൊല ചെയ്തു. ഒടുവില്‍ ഷാജഹാന്‍ ഒളിവില്‍ പോയപ്പോള്‍ മാത്രമാണ് അവര്‍ക്കിത് പറയാന്‍ ധൈര്യം വന്നത്.
മമതയുടെപോലീസ് അക്രമികളുടെ കൂടെയായിരുന്നു. മാനഭംഗപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ അവരുടെ പോലീസ് തയ്യാറായില്ല. പിന്നെയാണ് രണ്ടും കല്പിച്ച് സ്ത്രീകള്‍ മുളവടികളും ചൂലുകളുമായി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്തത്. പിന്നെ രാഷ്ടീയ പാര്‍ട്ടികളും അവര്‍ക്ക് പിന്തുണയുമായി എത്തി. ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും. സംഘര്‍ഷമുണ്ടാവുമ്പോള്‍ അവര്‍ 144 പ്രഖ്യാപിക്കും. ആര്‍ക്കും അങ്ങോട്ട് കടക്കാതിരിക്കാന്‍. ഒടുവില്‍ കല്‍ക്കട്ട ഹൈക്കോടതി തന്നെ ഇതിനെതിരെ തിരിഞ്ഞു. 144 പിന്‍വലിക്കാന്‍ കോടതി പറഞ്ഞു. പകരം പോലീസ് സുരക്ഷ ശക്തമാക്കാന്‍ പറഞ്ഞു. ഗ്രാമത്തിലേക്ക് ചെല്ലാന്‍ ശ്രമിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുകാന്തബാനര്‍ജി പോലീസ് മര്‍ദ്ദനത്തില്‍ ആശുപത്രിയിലായി. ഇതാണ് ബംഗാളില്‍ നടക്കുന്നത്.
മാനഭംഗത്തിനിരയായ യുവതി പറയുന്നതിങ്ങനെ, പോലീസ് യൂണിഫോമിലാണ് അക്രമികള്‍ വീട്ടിലേക്ക് ഇരച്ചുകയറിയത്. ബംഗാളിലെ ഭരണകക്ഷിയായ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷിബുപ്രസാദ് ഹസ്രയാണ് ഇതിലെ ഒരു പ്രതി. തൃണമൂല്‍ എം.എല്‍.എയും അധോലോക നേതാവുമായി ഷാജഹാന്റെ അനുയായിയാണ് ഷിബുപ്രസാദ്.
ഞാനെന്റെ രണ്ടു പെണ്‍മക്കളെയും ഭയം കാരണം ബന്ധുക്കളുടെ വീട്ടിലേക്ക് പറഞ്ഞയിച്ചിരിക്കുകയായിരുന്നു. ഏറ്റവും ഇളയ ആള്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ആക്രമണം ഭയന്ന് ഞാന്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഭര്‍ത്താവ് വേറൊരു വീട്ടില്‍ അഭയം തേടി. വൃദ്ധനായ ഭര്‍ത്തൃപിതാവും കൊച്ചുമകളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അക്രമികള്‍ വീട്ടിന്റെ മേല്‍ക്കൂരയില്‍ തുളയുണ്ടാക്കി വടി കൊണ്ട് അകത്തുണ്ടായിരുന്ന ഭര്‍ത്തൃപിതാവിനെയും മകളെയും മര്‍ദ്ദിച്ചു. ഞാനന്ന് വീട്ടിലുണ്ടായിരുന്നുവെങ്കില്‍ ഉറപ്പായും അവരെന്നെ കൊന്നേനെ.
പോലീസില്‍ പരാതി നല്‍കിയിട്ടും അവര്‍ സംരക്ഷണം നല്‍കിയില്ല. പരാതി നല്‍കിയാല്‍ പിന്നെ എന്നെ ആക്രമിക്കില്ലെന്ന് കരുതി. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ്. ഞങ്ങള്‍ക്ക് കുറച്ചെങ്കിലും മാന്യത തരേണ്ടേ, അവര്‍ ചോദിക്കുന്നു.
പോലീസ് പിടിയിലായ ഹസ്രയെ ഞായറാഴ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. എട്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. അഞ്ചുമാസം മുമ്പ് പാര്‍ട്ടി ഓഫീസില്‍ വച്ചാണ് ഷാജഹാന്റെ കുട്ടാളികളായ ഹസ്രയും ഉത്തമും ഇവരെ മാനഭംഗപ്പെടുത്തിയത്. ഒരു പാര്‍ട്ടി മീറ്റീംഗിനായാണ് എന്നെ വിളിച്ചത്. ഇക്കാര്യമെല്ലാം ഞാന്‍ മജിസ്‌ട്രേറ്റിനോട് പറഞ്ഞിട്ടുണ്ട്. അവരെ രണ്ടുപേരെയും പോലീസ് പിടിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഭയമാണ്. അവരുടെ ആളുകള്‍ സദാ ഇവിടെ റോന്ത് ചുറ്റുന്നുണ്ട്.
ഒളിവിലായ ഹസ്രയെ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാന ഡി.ജി.പി രാജീവ് കുമാര്‍ പറയുന്നത് നേരത്തെ പോലീസില്‍ ഈ യുവതി പരാതി നല്‍കിയിരുന്നില്ല എന്നാണ്. അവര്‍ സെക്ഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റിനാണ് മൊഴി നല്‍കിയത്.
ഏറ്റവും ക്രൂരമായ രീതിയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഈ ഗ്രാമീണരോടും സ്ത്രീകളോടും പെരുമാറിയിരുന്നത്. തങ്ങളുടെ കൃഷി ഭൂമി ഇവര്‍ കൈയേറി. സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി തങ്ങള്‍ക്ക് മതിയാകുന്നതവരെ മാനഭംഗപ്പെടുത്തുന്നു. പിന്നെ അടുത്തയാളെ പിടിച്ചുകൊണ്ടുപോകും.
ഇതിനെതിരെ ഫെബ്രുവരി 8നാണ് സന്ദേശ് ഖാലിയിലെ സ്ത്രീകള്‍ പ്രതിഷേധവുമായി ഇറങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച ദേശീയ വനിതാ കമ്മിഷന്‍ സന്ദേശ് ഖാലിയിലെത്തിയിരുന്നു. നിയമസമാധാനം തകര്‍ന്നതിനാല്‍ സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തണമെന്നാണ് കമ്മിഷന്‍ ആവശ്യപ്പെട്ടത്.
സംഭവം അന്വേഷിക്കാമെന്ന് പ്രസിഡന്റ് ദ്രൗപതി മുര്‍മു പറഞ്ഞതായി കമ്മിഷന്‍ അദ്ധ്യക്ഷ അരുണ്‍ ഹല്‍ദാര്‍ പറഞ്ഞു. നേരത്തെ ഗവര്‍ണര്‍ സി.വി.ആനന്ദബോസും സന്ദേശ് ഖാലി സന്ദര്‍ശിച്ചിരുന്നു. ഭയാനകം എന്നാണവിടത്തെ സ്ഥിതിഗതികളെ ഗവര്‍ണര്‍ വിശേഷിപ്പിച്ചത്.