ചൂട് കൂടും, വേനല്‍മഴയ്ക്ക് ഉടന്‍ സാധ്യതയില്ല; മധ്യകേരളവും ഇനി വിയര്‍ക്കും

1 min read

തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ താപനിലയില്‍ നേരിയ കുറവുണ്ടായെങ്കിലും വരുംദിവസങ്ങളില്‍ ചൂടു കൂടുമെന്ന് വിദഗ്ധര്‍.

വടക്കന്‍ ജില്ലകളില്‍ അനുഭവപ്പെടുന്ന കൊടുംചൂട് ഇനി മധ്യകേരളത്തിലേക്കും തീരദേശ മേഖലകളിലേക്കും വ്യാപിച്ചേക്കും. ഉത്തരേന്ത്യയിലെ എതിര്‍ ചക്രവാതച്ചുഴി കാരണം ചൂട് വായു ഇങ്ങോട്ടു നീങ്ങിയതാണ് കേരളത്തിലെ കടുത്ത ചൂടിനു കാരണമെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ സെന്റര്‍ ഡയറക്ടര്‍ പറഞ്ഞു.

കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍പ്രകാരം ഇന്നലെ കൂടിയ ചൂട് തൃശൂര്‍ വെള്ളാനിക്കരയിലും കൊച്ചി വിമാനത്താവളത്തിലുമായിരുന്നു. വെള്ളാനിക്കരയില്‍ 37.1 ഡിഗ്രിയും കൊച്ചി വിമാനത്താവളത്തില്‍ താപനില 37 ഡിഗ്രിയുമായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇന്നലെ താരതമ്യേന കുറഞ്ഞ പകല്‍ താപനില രേഖപ്പെടുത്തിയത്. 32.9ഡിഗ്രി ആയിരുന്നു ഇവിടെ താപനില. വരും ദിവസങ്ങളിലും കാര്യമായ വേനല്‍മഴയ്ക്ക് സാധ്യതയില്ല. ഒറ്റപ്പെട്ട നേരിയ മഴ പെയ്‌തേക്കാം.

അന്തരീക്ഷ താപനില വളരെ കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണം. ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്കു മാറിയ ശേഷം വൈദ്യസഹായം തേടണം. അടിയന്തിര ആവശ്യങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് ഡോക്ടറുടെ ഉപദേശം തേടാം.

Related posts:

Leave a Reply

Your email address will not be published.