ഓൺലൈൻ ഡീഗ്രേഡിങ്, വ്യാജപ്രിന്റ് – കിങ് ഓഫ് കൊത്തയെ തകർക്കാൻ നീക്കം
1 min read
കിങ് ഓഫ് കൊത്തക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുവെന്ന് അണിയറ പ്രവർത്തകർ
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കിങ് ഓഫ് കൊത്ത. അടുത്ത നാല് ദിവസത്തേക്കുള്ള ഹൗസ്ഫുൾ ഷോകളുമായി മുന്നേറുന്നു ചിത്രം. കൊത്തഗ്രാമത്തിലെ രാജുഭായിയായി എത്തുന്ന ദുൽഖറിന്റെ ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. കൊത്തയിലെ എല്ലാമെല്ലാമാണ് രാജുഭായി. ഷബീർ കല്ലറയ്ക്കൽ ആണ് കണ്ണൻ എന്ന വില്ലനെ അവതരിപ്പിക്കുന്നത്. വയലൻസും ആക്ഷനുമായി ഒരു ഗ്യാങ്‌സ്റ്റർ ചിത്രമാണ് കൊത്ത. ആദ്യസംവിധാനം തന്നെ മികവുറ്റതാക്കി എന്ന് അഭിലാഷ് ജോഷിക്ക് അഭിമാനിക്കാം.
കേരളത്തിൽ മാത്രം 500ൽ അധികം സ്‌ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തുന്നു. അൻപതിലധികം രാജ്യങ്ങളിൽ റിലീസ് ചെയ്തു കഴിഞ്ഞു കൊത്ത. ഐശ്വര്യാലക്ഷ്മി, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മിതിലകൻ, ശാന്തികൃഷ്ണ, അനിഖാസുരേന്ദ്രൻ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
അതേസമയം കിങ് ഓഫ് കൊത്തക്കെതിരെ സംഘടിത ആക്രമണം നടക്കുന്നു എന്ന് വ്യക്തമാക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയ്‌ക്കെതിരെ വ്യാപകമായ ഓൺലൈൻ ഡീഗ്രേഡിങ് നടക്കുകയാണ്. സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം വ്യാജപ്രിന്റും പുറത്തിറങ്ങി. ചിത്രത്തിനെതിരെ നടക്കുന്നത് പെയ്ഡ് ഡീഗ്രേഡിങ് ആണ്. ട്വിറ്റർ, ഫെയ്‌സ്ബുക്ക് എന്നിവയിലെ വ്യാജ അക്കൗണ്ടുകൾ വഴി സിനിമയെക്കുറിച്ച് മോശം റിവ്യൂ പുറത്തുവരുന്നു. മലയാളസിനിമയെത്തന്നെ നശിപ്പിക്കുന്ന ഇത്തരം പ്രവണത തിരിച്ചറിയണം. ഇവർ പറയുന്നു. സിനിമയ്ക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയിൽ ഭയന്നാണ് ഇത്തരം ആക്രമണം നടക്കുന്നതെന്നും നല്ല സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകർ ഇവയൊക്കെ അവഗണിക്കുമെന്നും വ്യക്തമാക്കുന്നു അണിയറ പ്രവർത്തകർ.